ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ കുഞ്ഞതിഥികൾ. നമീബിയയിൽ നിന്നും എത്തിച്ച പെൺ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ജ്വാലയാണ് കഴിഞ്ഞ ദിവസം പാർക്കിൽ പ്രസവിച്ചത്.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ട്വിറ്ററിലൂടെയായിരുന്നു ചീറ്റ കുഞ്ഞുങ്ങൾ പിറന്ന വിവരം അറിയിച്ചത്. കുനോയിലെ പുതിയ ചീറ്റ കുഞ്ഞുങ്ങൾ. നമീബിയയിൽ നിന്നും എത്തിച്ച ജ്വാല മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു. ആഴ്ചകൾക്ക് മുൻപ് നമീബിയൻ ചീറ്റയായ ആശ പ്രസവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരട്ടി സന്തോഷം നൽകി മൂന്ന് കുഞ്ഞുങ്ങൾ കൂടി ഉണ്ടാകുന്നത് എന്നും ഭൂപേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു. ചീറ്റക്കുഞ്ഞുങ്ങളുടെ ചിത്രവും വീഡിയോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ജനുവരി മൂന്നിനായിരുന്നു ആശ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നത്. മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾ ആണ് ആശയ്ക്കും. ഈ കുഞ്ഞുങ്ങളും കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞുങ്ങളും പാർക്ക് അധികൃതരുടെ നിരീക്ഷണത്തിലാണ്.
2022 ലാണ് നമീബിയയിൽ നിന്നും കുനോയിലേക്ക് ചീറ്റകളെ എത്തിച്ചത്. കേന്ദ്രസർക്കാരിന്റെ പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. നമീബിയയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമായിരുന്നു ചീറ്റകളെ എത്തിച്ചത്.
Discussion about this post