ആലപ്പുഴ : പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരണപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ആലപ്പുഴ വനിതാ-ശിശു ആശുപത്രിയിൽ നടത്തിയ പ്രസവം നിർത്തൽ ശസ്ത്രക്രിയയിൽ സങ്കീർണ്ണതകൾ ഉണ്ടായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ശസ്ത്രക്രിയയ്ക്കിടയുണ്ടായ സങ്കീർണ്ണതയെ തുടർന്ന് യുവതിക്ക് ഹൃദയാഘാതം ഉണ്ടാവുകയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതാണ് സ്ഥിതി ഗുരുതരമാകാനും മരണത്തിലേക്ക് നയിക്കാനും കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ആലപ്പുഴയിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് ആയ ആശ എന്ന യുവതി പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടർന്ന് മരണപ്പെട്ടത്. കടപ്പുറം വനിതാ-ശിശു ആശുപത്രിയിൽ ആയിരുന്നു ആശയുടെ പ്രസവം നിർത്തൽ ശസ്ത്രക്രിയ നടന്നത്. സാധാരണഗതിയിൽ സങ്കീർണതകൾ ഒന്നും ഉണ്ടാകാത്ത ശസ്ത്രക്രിയയാണിത്. എന്നാൽ ആശയ്ക്ക് ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടാവുകയും സ്ഥിതി ഗുരുതരമാവുകയും ചെയ്തതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചായിരുന്നു ആശ മരണപ്പെട്ടത്.
കടപ്പുറം വനിതാ-ശിശു ആശുപത്രി അധികൃതരുടെ വീഴ്ചയാണ് ആശയുടെ മരണത്തിന് കാരണമായിരുന്ന ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വനിതാ-ശിശു ആശുപത്രി സൂപ്രണ്ടിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ ആശയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
Discussion about this post