കൊച്ചി: എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്കുളള ചോദ്യപേപ്പർ അച്ചടിക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്ന് പണപ്പിരിവ് നടത്തി പണം കണ്ടെത്താനുളള സർക്കാർ തീരുമാനത്തിനെതിരെ എബിവിപിയുടെ പിച്ചതെണ്ടൽ സമരം. ബസ് സ്റ്റാൻഡ് ഉൾപ്പെടെയുളള പൊതു ഇടങ്ങളിൽ പാത്രവുമായി സർക്കാരിന് വേണ്ടി ഭിക്ഷയെടുത്താണ് എബിവിപി പ്രതിഷേധം പ്രകടിപ്പിച്ചത്.
വിദ്യാർത്ഥികളിൽ നിന്ന് 10 രൂപ നിരക്കിൽ പണപിരിവ് നടത്തുവാനുള്ള തീരുമാനം വിദ്യാർത്ഥി വിരുദ്ധമാണെന്ന് എബിവിപി ചൂണ്ടിക്കാട്ടി. ആലുവ നഗരത്തിൽ എബിവിപി എറണാകുളം ജില്ലാ പ്രസിഡന്റ് വിജിത്ത് വിനോദിന്റെ നേതൃത്വത്തിലാണ് പിച്ചതെണ്ടൽ സമരം നടന്നത്.
പാവപ്പെട്ട വിദ്യാർത്ഥികളുടെ മോഡൽ പരീക്ഷ നടത്താൻ സർക്കാരിന്റെ കൈയ്യിൽ പണമില്ല. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ചെറിയ തുകകൾ തന്നു സഹായിക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു എബിവിപി പ്രവർത്തകർ പ്രതിഷേധവുമായി പൊതുജനങ്ങളെ സമീപിച്ചത്.
നിരന്തരമായി വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വികരിക്കുന്ന സർക്കാരിനെതിരെ തുടർച്ചയായി
സമരം ചെയ്യണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ഇനിയും സർക്കാർ തിരുത്തുവാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എബിവിപി അറിയിച്ചു.
Discussion about this post