തിരുവനന്തപുരം: ഗവർണർ നിയമസഭയെ അവഹേളിച്ചുവെന്ന് പ്രതിപക്ഷം. നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ ഇറങ്ങിപ്പോയ ഗവർണറുടെ നടപടി നിയമസഭയെ അവഹേളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നിയമസഭ പരിഹാസത്തിനുള്ള വേദിയായെന്ന് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
നിയമസഭാ നടപടി ക്രമങ്ങളോടും ഭരണഘടനാ നിർദ്ദേശങ്ങളോടും പൂർണമായ അവഗണനയും അവഹേളനവുമാണ് ഗവർണർ നടത്തിയത്. ഇതിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം അറിയിക്കുന്നു. സർക്കാരും ഗവർണറും തമ്മിൽ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുന്ന രാഷ്ട്ട്രീയത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയിൽ കണ്ടത്. യഥാർത്ഥത്തിൽ സർക്കാർ തയ്യാറാക്കി നൽകിയ നയപ്രഖ്യാപനത്തിൽ ഒരു കാര്യവുമില്ല.
സർക്കാരിന്റെ ഇപ്പോഴത്തെ സ്ഥിതി മുഴുവൻ പ്രതിഫലിക്കുന്ന നയപ്രഖ്യാപനം ആണ് തയ്യാറാക്കി നൽകിയത്. അതിൽ കാര്യമായി ഒന്നുല്ല. കേന്ദ്രത്തിനെതിരെ വിമർശനം ഇല്ല. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ഡൽഹിയിലേക്ക് പോയ മുഖ്യമന്ത്രി കേന്ദ്ര ഏജൻ്‌സികളെ പേടിച്ച് പ്രക്ഷോഭം സമ്മേളനം ആക്കി.
സർക്കാർ ഇരുട്ടിലാണ് . എങ്ങനെ മുന്നോട്ട് പോകണം എന്ന് സർക്കാരിന് അറിയില്ല. വിദ്യാഭ്യാസം, കൃഷി, സാമ്പത്തികം തുടങ്ങീ എല്ലാ മേഖലയിലും സർക്കാർ അപകടത്തിലാണ്. കേരള ചരിത്രത്തിലെ അപകടകരമായ അവസ്ഥയിലൂടെ പോകുന്ന സർക്കാരാണ് ഇപ്പോഴുള്ളത്. ഇത്രയും മോശമായ നയപ്രഖ്യാപന പ്രസംഗം ഉണ്ടായിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഗവർണർ വരുന്നതും വാണം വിട്ടപോലെ പോകുന്നതും കണ്ടുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല. നിയമസഭയെ പരിഹാസത്തിനുള്ള വേദിയാക്കി. നിയമസഭയെ അപമാനിച്ചുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Discussion about this post