തൃശൂർ: ശ്രീരാമ ഭഗവാനെയും രാമായണത്തെയും സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ച എംഎൽഎ പി ബാലചന്ദ്രനെതിരെ നടപടിയുമായി സിപിഐ. വിഷയത്തിൽ എംഎൽഎയോട് കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
വിവാദമായതോടെ വിഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച സിപിഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇതിൽ നേരിട്ട് എത്തി വിശദീകരണം നൽകാനാണ് നോട്ടീസിലെ നിർദ്ദേശം. ജില്ലാ സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ എംഎൽഎയുടെ പരാമർശങ്ങൾ ശക്തമായ തിരിച്ചടിയാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. വിവാദ പരാമർശം മാത്രമായിരിക്കും യോഗത്തിലെ ചർച്ചാ വിഷയം.
കഴിഞ്ഞ ദിവസമായിരുന്നു ശ്രീരാമനെയും രാമായണത്തെയും അവഹേളിച്ച് ബാലചന്ദ്രൻ പരാമർശം നടത്തിയത്. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. രാമൻ ഒരു സാധുവായിരുന്നു. കാലിൽ ആണിയുള്ളതുകൊണ്ട് എടുത്തി ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പൊറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി ഇത് വിളമ്പി. അപ്പോൾ ഒരു മാൻ അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറിവച്ച് തരണം. രാമൻ അതിന്റെ പിറകെ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയൻ ആയിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കിയിരിക്കുകയാണ് എന്നിങ്ങനെ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ എംഎൽഎയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ആയിരുന്നു ഉയർന്നത്.
Discussion about this post