കൊച്ചി: പുകവലിക്കുന്ന സിനിമ, ടിവി,ഒടിടി പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടിയിൽ ഹർജി. കേരള വൊളന്ററി ഹെൽത്ത് സർവ്വീസസ് എന്ന സംഘടനയാണ് ഹർജി നൽകിയത്. സിനിമ സീരിയൽ പോലുള്ളവയിൽ പുകയില ഉൽപന്നങ്ങളുടെ വ്യാപക ഉപയോഗത്തിലൂടെ പരോക്ഷമായ പരസ്യം നൽകുകയാണ്. ചലച്ചിത്ര താരങ്ങളും മറ്റും പുകവലിക്കുന്നതു സമൂഹത്തെയാകെ സ്വാധീനിക്കുന്നു. സിനിമയിലും സീരിയലിലുെമാക്കെ പുകയില ഉപയോഗം കാണിച്ച് സാധാരണവത്ക്കരിക്കുകയാണു ചെയ്യുന്നതെന്നും ഹർജിക്കാർ ആരോപിച്ചു.
ഹർജിയിലെ ആവശ്യത്തിനു പിന്നിലുള്ള കാരണത്തോടു യോജിക്കുമ്പോഴും ചില കാരണങ്ങൾ മനസ്സിലാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ‘സിനിമയിലെ പുകവലി രംഗങ്ങൾ കണ്ട് ആളുകൾ പുകവലിച്ചു തുടങ്ങുമെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടോ?’ ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. സുഹൃത്തുക്കളുടെയും മറ്റും സ്വാധീനവും ലഭ്യതയുമൊക്കെ പുകവലിക്കു കാരണമാകുന്നുണ്ട്. പലപ്പോഴും സുഹൃത്തുക്കളും മറ്റും വലിക്കുന്നതു കണ്ടാണു പലരും പുകവലിച്ചു തുടങ്ങുന്നതെന്നു കോടതി നിരീക്ഷിച്ചു.
പുകവലി, മദ്യപാനം, പ്രത്യേകിച്ചു ലഹരിമരുന്ന് ഉപയോഗം ഇവയിൽനിന്നൊക്കെ കുട്ടികളെ മാറ്റി നിർത്തുന്ന എന്തു കാര്യത്തോടും തനിക്കു യോജിപ്പാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Discussion about this post