ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്മെന്റ് കേരളത്തിലേതാണെന്ന വിമർശനവുമായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ധനകാര്യ മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അഡ്വക്കേറ്റ് ജനറൽ മുഖേന കോടതിയെ അറിയിച്ചു.കടമെടുപ്പ് പരിധി കൂട്ടാൻ സാധിക്കില്ലെന്നും, ധനകാര്യ കമ്മീഷൻ നിർദേശിച്ചതിലും കൂടുതൽ തുക നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. നാൽപ്പത്തിയാറ് പേജുള്ള കുറിപ്പാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
കേരളം കടത്തിന് നൽകുന്ന പലിശ കുതിയ്ക്കുകയാണെന്ന് കേന്ദ്രം. ഇത് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്നും കേന്ദ്രം അറിയിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി കടമെടുക്കുന്ന കിഫ്ബിക്കും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനും സ്വന്തമായി വരുമാനം ഇല്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്
പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങൾ പോലെ രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്മെന്റാണ് കേരളത്തിലേത്. 2021 -22 ൽ കടമെടുപ്പ് ജിഡിപി 39 ശതമാനമായി ഉയർന്നു. 2018 -19ൽ ഇത് 31 ശതമാനമായിരുന്നു. കേന്ദ്ര സർക്കാർ നൽകേണ്ട ജി എസ് ടി നഷ്ടപരിഹാരം, നികുതി വരുമാനം, കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള പണം എന്നിവ നൽകിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷവും ഊർജമേഖലയിലേക്ക് നാലായിരം കോടി നൽകി. ഇത്രയൊക്കെ നൽകിയിട്ടും മോശം ധനകാര്യ മാനേജ്മെന്റ് കാരണം കേരളം കടത്തിലേക്ക് പോകുകയാണെന്നും ഇതിന്റെ ഉത്തരവാദിത്തം കേരളത്തിന് മാത്രമാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം കേന്ദ്ര സർക്കാരിനെതിരെ സിപിഎം രംഗത്തെത്തി. കേന്ദ്രം പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു പൊരുത്തവുമില്ലെന്ന് സിപിഎം നേതാവ് അഡ്വ കെ അനിൽ കുമാർ പറഞ്ഞു.
Discussion about this post