ബംഗളൂരു: ബിജെപി നേതാക്കൾക്കെതിരെ വ്യാജ പ്രചാരണം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ബംഗളൂരു കോടതിയാണ് അന്വേഷണം നടത്താൻ അനുമതി നൽകിയത്. ബിജെപി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കും മകനും സംസ്ഥാന ബിജെപി അദ്ധ്യക്ഷനുമായ വിജയേന്ദ്ര യെദ്യൂരപ്പ എന്നിവർക്കെതിരെ പ്രചാരണം നടത്തിയതിനാണ് കേസ്.
ബിജെപി നേതാവായ യോഗേന്ദ്ര ഹൊഡഘട്ട നൽകിയ പരാതിയിൽ ആണ് കോടതി നടപടി. ഡികെ ശിവകുമാർ നേതൃത്വം നൽകുന്ന കർണാടക കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ടീം വിവിധ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തുടർച്ചയായി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി അടുത്ത മാസം 30 ന് മുൻപായി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
അടുത്തിടെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഹുബ്ബള്ളി സ്വദേശി ശ്രീകാന്ത് പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിജെപി ഞാനും കർസേവകൻ ആണ് എന്നെയും അറസറ്റ് ചെയ്യൂ എന്ന ക്യാംപെയ്‌ന് നടത്തിയിരുന്നു. ഇതിൽ മുദ്രാവാക്യങ്ങളേന്തിയ പ്ലക്കാർഡുകളുമായി ബി.വൈ വിജയേന്ദ്രയും പങ്കെടുത്തിരുന്നു. ഈ പ്ലക്കാർഡിൽ ഞാനും കർസേവകൻ ആണ് എന്നെയും അറസറ്റ് ചെയ്യൂ എന്ന മുദ്രാവാക്യത്തിന് പകരം ഞാൻ 40,000 കോടി കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്, എന്നെയും അറസ്റ്റ് ചെയ്യൂ എന്ന് എഴുതി സമൂഹമാദ്ധ്യമങ്ങളിലൂടെ കോൺഗ്രസ് സോഷ്യൽ മീഡിയ ടീം പ്രചരിപ്പിക്കുകയായിരുന്നു.
Discussion about this post