ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി നൽകിയ ഹർജിയിൽ വിധി ഇന്ന്. വൈകീട്ട് നാല് മണിയ്ക്ക് ഹർജിയിൽ കോടതി വിധി പറയും. നിരവധി തവണ നോട്ടീസ് നൽകിയിട്ടും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്രിവാൾ ഹാജരാകാതിരുന്നതിനെതിരെയാണ് ഇഡി കോടതിയെ സമീപിച്ചത്.
അഞ്ച് തവണയാണ് ഇഡി നോട്ടീസ് നൽകിയത്. എന്നാൽ അഞ്ച് തവണയും വിവിധ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്നും അരവിന്ദ് കെജ്രിവാൾ ഒഴിഞ്ഞു മാറുകയായിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ അനുമതി ആവശ്യപ്പെട്ടാണ് ഇഡി കോടതിയിൽ ഹർജി നൽകിയത്. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ഹർജി.
രാവിലെ ഹർജി പരിഗണിച്ച കോടതി ഇഡിയ്ക്ക് പറയാനുള്ളത് കേട്ടിരുന്നു. ഇതിന് പിന്നാലെ വൈകീട്ട് വിധിപറയാമെന്ന് അറിയിക്കുകയായിരുന്നു. മിക്കവാറും ഇഡിയ്ക്ക് അനുകൂലമായ വിധിയാകും കോടതിയിൽ നിന്നും ഉണ്ടാകുക എന്നാണ് സൂചന.
ഈ മാസം ആദ്യവാരം ആയിരുന്നു കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി കെജ്രിവാളിന് അവസാന നോട്ടീസ് നൽകിയത്. ഇതിൽ ഹാജരാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഹാജരാകേണ്ട ദിവസം അസൗകര്യമുണ്ടെന്ന് ഇഡിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇഡി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇഡി കോടതിയെ സമീപിച്ചത്.
Discussion about this post