ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മം കൊണ്ട് പിന്നോക്ക വിഭാഗക്കാരനല്ലെന്ന രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിൽ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. ഇതാണോ രാഹുൽ ഗാന്ധിയുടെ നിലവാരമെന്ന് ചോദിച്ച രവിശങ്കർ പ്രസാദ്, ഇത്തരത്തിലുള്ള ലജ്ജാവഹവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾ രാഹുൽ ഗാന്ധി നിർത്തണമെന്നും പറഞ്ഞു.
‘ഇതാണോ രാഹുൽ ഗാന്ധിയുടെ നിലവാരം?. രാജ്യത്തെ പാവപ്പെട്ടവരും പട്ടിക ജാതി പട്ടിക വിഭാഗക്കാരും പിന്നോക്ക വിഭാഗക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവരുടെ നേതാവായി കാണക്കാക്കുന്നു. കോൺഗ്രസ് പാർട്ടിയുടെ ഭാവി ഇരുട്ടിലാണ്. ഇത്തരത്തിലുള്ള ലജ്ജാവഹവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾ രാഹുൽ ഗാന്ധി നിർത്തണം’- രവിശങ്കർ സ്രാദ് പറഞ്ഞു.
ഒഡീഷയിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്രക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മം കൊണ്ട് പിന്നോക്ക ജാതിക്കാരൻ അല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ജനിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ ജാതിയെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയത് എന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ജന്മംകൊണ്ട് പിന്നോക്ക ജാതിക്കാരൻ അല്ലാത്തതിനാൽ നരേന്ദ്രമോദി ഒരിക്കലും ജാതി സെൻസസ് നടത്തില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒബിസി ആണെന്ന് പറഞ്ഞ് പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമുള്ള രാഹുലിന്റെ പരാമർശം ഇപ്പോൾ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്.
അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണത്തെ ബിജെപി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രി ആവുന്നതിന് രണ്ട് വർഷം മുൻപാണ് അദ്ദേഹത്തിന്റെ ജാതി ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയതെന്ന് ബിജെപി വ്യക്തമാക്കി. രാഹുൽ ഗാന്ധി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ബിജെപിയുടെ ഐടി വിഭാഗം ചുമതല വഹിക്കുന്ന അമിത് മാളവ്യ വ്യക്തമാക്കി. പ്രധാനമന്ത്രി ഗുജറാത്തിൽ മുഖ്യമന്ത്രിയായി എത്തുന്നതിന് രണ്ട് വർഷം മുൻപ് 1999 ഒക്‌ടോബർ 27നാണ് ഒബിസി വിഭാഗത്തിൽ ഈ ജാതിയെ ഉൾപ്പെടുത്തിയത്. ജവഹർലാൽ നെഹ്റു മുതൽ രാഹുൽ ഗാന്ധി വരെയുള്ള നെഹ്റു-ഗാന്ധി കുടുംബം മുഴുവൻ ഒബിസി വിഭാഗത്തിന് എതിരാണെന്ന് അമിത് മാളവ്യ വ്യക്തമാക്കി. 1999ൽ ‘മോദ് ഗഞ്ചി’ ജാതിയെ ഒബിസി പരിധിയിൽ ഉൾപ്പെടുത്തിയതായി കാണിക്കുന്ന ഗസറ്റ് വിജ്ഞാപനവും മാളവ്യ പങ്കുവച്ചു.
Discussion about this post