ലഖ്നൗ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയെന്ന് കള്ളം പറഞ്ഞ് വനിതാ പോലീസുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്. യുവാവ് വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി നൽകിയ പരാതിയിലാണ് നടപടി. വഞ്ചനയ്ക്കും പീഡനത്തിനും ആണ് യുവാവിനെതിരെ കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 22 കാരനായ വിജയ് സിംഗ് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.
യുപിഎസ്സി സിവിൽ സർവീസ് 2023 മെയിൻ പാസായെന്നും അഭിമുഖത്തിനായി കാത്തിരിക്കുകയാണെന്നും വിശ്വസിപ്പിച്ചാണ് വനിതാ കോൺസ്റ്റബിളായ യുവതിയെ പ്രതി വിവാഹം ചെയ്തത്. വിവാഹശേഷം യുവതി സത്യങ്ങൾ മനസിലാക്കിയപ്പോൾ ഇയാൾ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങി.
വ്യാജരേഖകൾ ചമച്ചാണ് ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചത്. 2023ലാണ് യുവതി വിവാഹത്തിന് സമ്മതിച്ചത്. ഇയാൾക്കെതിരെ മദേഗഞ്ച് പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. ആക്രമണം, ക്രൂരത, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഡിസിപി ത്യാഗി പറഞ്ഞു.
Discussion about this post