ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡിയുമായി ആംആദ്മി സഖ്യത്തിനില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലും പഞ്ചാബിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി നേതൃത്വവുമായുള്ള ചർച്ചയ്ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി ഒറ്റയ്ക്ക് മത്സരിക്കും. ഇൻഡി സംഖ്യവുമായി ചേർന്ന് മത്സരിക്കാൻ താത്പര്യപ്പെടുന്നില്ല. പഞ്ചാബിലെ 14 ലോക്‌സഭാ സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥിയെ നിർത്തും. ചണ്ഡീഗഡിലെ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടും. നിങ്ങൾ ഞങ്ങളുടെ കരങ്ങൾ കൂടുതൽ ശക്തമാക്കുന്നു. എന്തും ചെയ്ത് തീർക്കാൻ ഞങ്ങൾക്ക് ഇന്ന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആംആദ്മിയുടെ തീരുമാനം ഇൻഡി സഖ്യത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. അടുത്തിടെ ആർജെഡി സഖ്യം വിട്ട് എൻഡിഎയിൽ ചേർന്നു. ഇതിനിടെ ആർഎൽഡി എൻഡിഎയിൽ ചേരുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവന. പ്രധാനമായും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഡിഎ സഖ്യത്തെ തറപറ്റിക്കുന്നതിന് വേണ്ടിയായിരുന്നു ഇൻഡി സഖ്യത്തിന്റെ രൂപീകരണം. എന്നാൽ വിചാരിച്ച തരത്തിൽ പ്രവർത്തിക്കാൻ സഖ്യത്തിന് കഴിയുന്നില്ലെന്നാണ് അടുത്തകാലത്ത് ഉണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത്.










