സ്വന്തം ജീവിതത്തിന്റെ സിംഹഭാഗവും വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിച്ച് മാതൃകയായ പഴയ തലമുറയിലുള്ള സ്വയംസേവകർ ഇന്നത്തെ പുതിയ തലമുറയ്ക്ക് അത്ഭുതവും അഭിമാനവും ആണ്. അത്തരത്തിൽ സംഘത്തിനായി സ്വജീവിതം തന്നെ സമർപ്പിച്ച അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് ആലപ്പുഴ കുട്ടനാടിനടുത്തുള്ള വാലടി ഗ്രാമത്തിലെ സ്വയംസേവകനായ രാജപ്പൻ നായർ. അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ടകാലത്തെ ജയിൽവാസവും അനുഭവിച്ച വ്യക്തിയാണ് വാലടി ഗ്രാമത്തിന്റെ മുഴുവൻ പ്രിയപ്പെട്ട രാജപ്പൻ ചേട്ടൻ. കഴിഞ്ഞദിവസം അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിനായി ഈ ഗ്രാമം മുഴുവൻ ഒത്തുകൂടിയിരുന്നു. രാജപ്പൻ ചേട്ടന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാധവ് ശ്രീ ആണ് രാജപ്പൻ ചേട്ടനെ കുറിച്ച് ഈ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.
മാധവ് ശ്രീ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം,
“അറസ്റ്റ് ചെയ്ത് രാജപ്പൻ ചേട്ടൻ്റെ ദേഹം പരിശോധിച്ച പോലീസ് കണ്ടത് നെഞ്ചോട് ചേർത്ത് വച്ച ഗാന്ധിജിയുടെ ചിത്രം.. സമരം ചെയ്യാനുള്ള സംഘ തീരുമാനമറിഞ്ഞ് ആരോടും പറയാതെ, ആരെയും കൂടെ വിളിക്കാതെ ഒറ്റക്കാണ് വാലടിയിൽ നിന്നും വണ്ടി കയറി രാജപ്പൻ നായർ കോട്ടയം നഗരത്തിലെത്തി സമരത്തിൻ്റെ ഭാഗമായതും ജയിലിൽ പോയതും..”
1975ൽ അടിയന്തിരാവസ്ഥക്ക് എതിരെയുള്ള സമരത്തിൽ പങ്കെടുത്ത് അറസ്റ്റും മർദ്ദനവും ജയിൽ വാസവും വരിച്ച കോട്ടയം – ചങ്ങനാശേരി വാലടി ശാഖാ സ്വയംസേവകനായ ശ്രീ രാജപ്പൻ ചേട്ടൻ്റെ ശ്രദ്ധാഞ്ജലി സഭയിലാണ് സമകാലികർ ഒന്നുചേർന്ന് അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചത്..
കുട്ടനാടിൻ്റെ ഭാഗമായ വാലടി പ്രദേശത്ത് 1965 കളിൽ സംഘപ്രവർത്തനത്തിൻ്റെ ആരംഭകാലം മുതൽ നെടുനായകത്വം വഹിച്ച് മുന്നിൽ നിന്നയാളായിരുന്നു രാജപ്പൻ ചേട്ടൻ.. അടിയന്തിരാവസ്ഥക്കെതിരെ സംഘം നടത്തിയ ഐതിഹാസിക സമരത്തിൽ ആകൃഷ്ടരായി എൺപതുകളുടെ തുടക്കത്തിൽ ധാരാളം കമ്മ്യൂണിസ്റ്റുകാർ സംഘത്തിലേക്ക് പ്രവഹിച്ചു.. അതിൽ അസഹിഷ്ണുത പൂണ്ട പാർട്ടി നേതൃത്വം സംഘത്തെ കായികമായി നേരിടാൻ തുനിഞ്ഞു.. കുട്ടനാട് ഭാഗത്ത് നിരന്തര സംഘർഷങ്ങൾ ഉണ്ടായി.. ആ പ്രക്ഷുബ്ദമായ സാഹചര്യങ്ങളിലെല്ലാം സംഘ നൗകയുടെ അമരത്ത് രാജപ്പൻ ചേട്ടൻ നിന്നു..
അടിയന്തിരാവസ്ഥയിൽ നേരിട്ട കൊടിയ മർദ്ദനം കൂടാതെ അതിന് ശേഷവും സമരത്തിൽ പങ്കെടുത്ത പക തീർക്കാൻ അന്നത്തെ നിയമ പാലകർ നാട്ടിൽ നടന്ന സകല സംഘർഷത്തിലും രാജപ്പൻ ചേട്ടനെ പ്രതിചേർത്തു കൊണ്ട് ഉപദ്രവം തുടർന്നു കൊണ്ടിരുന്നു.. സംഘ വ്യാപനത്തെ തുടർന്ന് തങ്ങളുടെ കാൽക്കീഴിലെ മണ്ണൊലിച്ച് പോകുന്നത് കണ്ട കമ്മ്യൂണിസ്റ്റുകാരും അദ്ദേഹത്തെ ശത്രുവായി കണ്ടു.. വീട്ടിലെ പ്രയാസങ്ങൾക്കിടയിലും ഇത്തരം വെല്ലുവിളികൾക്ക് മുന്നിൽ ഇളകാതെ അദ്ദേഹം സംഘത്തിൻ്റെ മുഖമായി ഉറച്ചു നിന്നു.. പുതുതലമുറ സ്വയംസേവകരെ സംഘ സംസ്കാരം പകർന്ന് ശ്രദ്ധയോടെ വളർത്തി..
1980 ൽ ചങ്ങനാശേരി താലൂക്ക് പ്രചാരകനായിരുന്ന ശ്രീ എ. ഗോപാലകൃഷ്ണൻ ചേട്ടൻ ശ്രദ്ധാഞ്ജലി സഭയിൽ രാജപ്പൻ ചേട്ടനെ അനുസ്മരിച്ചു പറഞ്ഞു.. അദ്ദേഹം ഒരു പ്രാസംഗികനൊന്നും ആയിരുന്നില്ല. പക്ഷേ തലമുറകൾക്ക് ഒപ്പം ചേർന്ന് രക്ഷകർത്താവായി അവർക്ക് സംഘ ശൈലി പകർന്നും ധാരാളം പേർക്ക് പ്രേരണ നൽകിയും ജീവിച്ചു.. സദാ സംഘത്തെ കുറിച്ച് മാത്രം ചിന്തിച്ചു.. മുൻപൊരിക്കൽ യാദൃശ്ചികയാ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ച് ഞാനദ്ദേഹത്തെ കണ്ടു.. എന്താണിവിടെ നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ പറയുകയാണ് ഇന്നാണ് ഐ ടി സി ക്യാമ്പ് കഴിഞ്ഞ് കുട്ടികൾ തിരികെ വരുന്നത്.. അവർ വരുന്നതും കാത്ത് നിൽക്കുകയാണെന്ന്.. സത്യത്തിൽ അദ്ദേഹത്തിനന്ന് സംഘത്തിൻ്റെ ചുമതലകൾ ഒന്നുമില്ല.. പക്ഷേ മുതിർന്ന സ്വയംസേവകനെന്ന നിലയിൽ പുതുതലമുറയെ അന്വേഷിക്കുകയും, സ്നേഹം നൽകി ചേർത്ത് നിർത്തുകയും ചെയ്യേണ്ടത് തൻ്റെ കർത്തവ്യമാണെന്നും ആ കരുതലാണ് സംഘമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.
ജീവിതത്തിൻ്റെ സിംഹഭാഗവും വലിയ പരിമിതികൾക്ക് നടുവിലാണ് കർഷകനായ അദ്ദേഹം ജീവിച്ചത്.. ഏറെ വൈകിയാണ് വിവാഹം പോലും കഴിച്ചത്. എല്ലാ കാര്യത്തിലും അദ്ദേഹത്തിന് തുണയായി സഹധർമ്മിണി ഒപ്പം നിന്നു.. അടിയന്തിരാവസ്ഥയിൽ നേരിട്ട പീഡനങ്ങൾ ശാരീരികമായി അദ്ദേഹത്തെ അവസാനം വരെ ബുദ്ധിമുട്ടിച്ചിരുന്നു. സംഘത്തെ ജീവശ്വാസമാക്കി പരിമിതമായ സാഹചര്യത്തിൽ ജീവിച്ച അദ്ദേഹത്തിന് സ്വയംസേവകർ ചേർന്ന് നല്ലൊരു ഭവനം നിർമ്മിച്ച് നൽകി.. അദ്ദേഹത്തിൻ്റെ വേർപാടിന് ശേഷവും വാലടിയിലെ അമ്മമാർ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ച് ഒപ്പം നിന്നു. സൂര്യാസ്തമയത്തിന് ശേഷം അദേഹത്തിൻ്റെ വസതിയിൽ നടക്കുന്ന ഈ ശ്രദ്ധാഞ്ജലി സഭയിൽ ഒന്നുചേർന്ന അമ്മമാരടക്കമുള്ളവരുടെ സാന്നിധ്യം പ്രതിഫലിപ്പിക്കുന്നത് രാജപ്പൻ ചേട്ടനോട് ഈ നാടിനുള്ള സ്നേഹാദരങ്ങളാണ്..
രാജപ്പൻ ചേട്ടനും, മുൻപ് താലൂക്ക് കാര്യവാഹായിരുന്ന അയ്യപ്പൻ ചേട്ടനുമൊക്കെ സംഘപ്രവർത്തനത്തിന് നെടുനായകത്വം വഹിച്ചവരാണ്.. അവരുടെ ജീവിതം പുതുതലമുറക്ക് വലിയൊരു സന്ദേശമാണ്. ആ അർത്ഥത്തിൽ അവരുടെ സ്മരണ നിലനിർത്താൻ ഉതകും വിധം ഇവിടുത്തെ സ്വയംസേവകർ ചിന്തിച്ച് ചില കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
പ്രിയ ഗോപാലകൃഷ്ണൻ ചേട്ടനും, മാനനീയ ചങ്ങനാശേരി ഖണ്ഡ് സംഘചാലക് ശ്രീ ബാലകൃഷ്ണൻ ചേട്ടനും പ്രാന്ത സഹ ബൗദ്ധിക് പ്രമുഖ് ശ്രീ പി.ആർ സജീവേട്ടനും ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.. ചില ജീവിതങ്ങൾ ഇങ്ങനെയാണ്.. എളുതെങ്കിലും വലിയ സന്ദേശം നൽകിയവ കാലത്തെ വെല്ലുവിളിച്ച് പ്രകാശിക്കും… രാജപ്പൻ ചേട്ടന് ശ്രദ്ധാകുസുമങ്ങൾ..
Discussion about this post