ലക്‌നൗ: ഉത്തർപ്രദേശിൽ അനധികൃതമായി ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കേറ്റ് നൽകിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ലക്‌നൗ സ്വദേശികളായ മൗലാന യൂസഫ്, മൗലാന മുദാസ്സിർ, താഹിർ സക്കീർ സുഹൈൻ, മുഹമ്മദ് അൻവർ എന്നിവരാണ് അറസ്റ്റിലായത്. യുപി പോലീസിന്റെ പ്രത്യേക സംഘത്തിന്റേതാണ് നടപടി.
നിലവിൽ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കേറ്റ് നൽകുന്നതിനും, ഹലാൽ സർട്ടിഫിക്കേറ്റ് ഉള്ള ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനും സംസ്ഥാനത്ത് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് നാലംഗ സംഘം വ്യാജ സർട്ടിഫിക്കേറ്റുകൾ പതിപ്പിച്ച് നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബറിൽ ഹസ്രത്ഗഞ്ച് പോലീസ് ആയിരുന്നു കേസ് എടുത്തത്. പിന്നീട് ഇത് പോലീസിന്റെ പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു.
ലക്ഷക്കണക്കിന് രൂപ പ്രതിഫലം പറ്റിയായിരുന്നു ഇവർ ഹലാൽ സർട്ടിഫിക്കേറ്റ് നൽകിയിരുന്നത്. ഉത്തർപ്രദേശിൽ ഹലാൽ ഉത്പന്നങ്ങൾ നിരോധിച്ചത് മുസ്ലീ വ്യാപാരികൾക്ക് തിരിച്ചടിയായിരുന്നു. ഹലാൽ ഉത്പന്നങ്ങൾ ലക്ഷ്യമിട്ട് എത്തിയവർ നിരോധനത്തിന് ശേഷം എത്തുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഇതേ തുടർന്ന് ഇവർ വ്യാജ ഹലാൽ സർട്ടിഫിക്കേറ്റ് നൽകുന്ന സംഘത്തെ സമീപിക്കുകയായിരുന്നു.
ഒരു ഉത്പന്നത്തിന് ആയിരം രൂപ നിരക്കിൽ ആയിരുന്നു സംഘം പണം ഈടാക്കിയിരുന്നത്. അറസ്റ്റിന് ശേഷം ഇവരുടെ കേന്ദ്രത്തിൽ അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു. ഇതിന് പുറമേ വ്യാജ ആധാർ കാർഡുകൾ, പാൻ കാർഡുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post