ദുബായ്: സുതാര്യവും നിർമ്മലവും സാങ്കേതിക വൈദഗ്ധ്യവുമുള്ള സർക്കാരുകളാണ് ലോകത്തിന് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിയിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള സർക്കാരുകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാങ്കേതിക വിദ്യയെ സർക്കാരിന്റെ ഉപകരണമാക്കി മാറ്റുന്ന സുതാര്യവും അഴിമതി രഹിതവുമായ സർക്കാരുകളുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദിന്റെ ഉജ്വലമായ നേതൃപാടവത്തെ അഭിനന്ദിച്ച അദ്ദേഹം ദാർശനികതയും ദൃഢനിശ്ചയവും ഉള്ള നേതാവാണെന്ന് കൂട്ടിച്ചേർത്തു.
‘സാങ്കേതിക വിദ്യയെ സർക്കാരിന്റെ ഉപകരണമാക്കി മാറ്റുന്ന സുതാര്യവും അഴിമതി രഹിതവുമായ സർക്കാരാണ് ഇക്കാലത്ത് ലോകത്തിന് ആവശ്യം. ഒരു വശത്ത് ലോകം ആധുനികതയെ സ്വീകരിക്കുമ്പോൾ മറുവശത്ത് കഴിഞ്ഞ നൂറ്റാണ്ട് മുതൽ നിലനിന്നിരുന്ന വെല്ലുവിളികൾ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ, ജലസുരക്ഷ, ഊർജ്ജ സുരക്ഷ, വിദ്യാഭ്യാസം എന്നിയുൾപ്പെടെ എന്തോ ആയിക്കൊള്ളട്ടെ, പൗരന്മാരോടുമുള്ള ഉത്തരവാദിത്തത്തിൽ ഓരോ സർക്കാരും ബാധ്യസ്ഥരാണ്’ – പ്രധാനമന്ത്രി വ്യക്തമാക്കി.
എല്ലാവരെയും ഒപ്പം ചേർക്കുന്ന സർക്കാരുകളെയാണ് ലോകത്തിന് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളിലായി ഇന്ത്യയിലെ സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം വലിയ തോതിൽ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരെയും ഉൾക്കൊള്ളുകയും ഒപ്പം കൂട്ടുകയും ചെയ്യുന്ന അഴിമതി രഹിതമായ സർക്കാരുകളാണ് ലോകത്തിന് ആവശ്യം. കഴിഞ്ഞ വർഷങ്ങളിലായി ഇന്ത്യൻ ഗവൺമെന്റിലുള്ള ജനങ്ങളുടെ വിശ്വാസം വളരെയധികം ഉയർന്നിട്ടുണ്ട്. ഈ ഗവൺമെന്റിന്റെ പ്രതിബദ്ധതയിൽ ജനങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ഭരണം ജനങ്ങളുടെ വികാരങ്ങളെ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നത് കൊണ്ടാണ് ഇത് സാധ്യമാകുന്നത്. ഇന്ത്യയിൽ ശുചിത്വം, പെൺകുട്ടികളുടെ വിദ്യഭ്യാസം എന്നിവയിൽ ഉൾപ്പെടെ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുഎഇയിലെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. വൈകുന്നേരത്തെ ചടങ്ങിലാണ് മോദിയുടെ സാന്നിദ്ധ്യത്തിൽ സമർപ്പണ ചടങ്ങുകൾ നടക്കുക.
Discussion about this post