ആലപ്പുഴ; കായംകുളം സിപിഎമ്മിൽ വീണ്ടും അശ്ലീല ആരോപണം. ലോക്കൽ സെക്രട്ടറി, പാർട്ടി അംഗത്തിന്റെ ഭാര്യയോട് അശ്ലീല സംഭാഷണം നടത്തിയെന്നാണ് പരാതി. കായംകുളം പുതുപ്പള്ളി ലോക്കൽ സെക്രട്ടറിക്കെതിരെയാണ് പാർട്ടി അംഗത്തിന്റെ പരാതി.
അതേസമയം കാവാലത്ത് ഡിവൈഎഫ്‌ഐ മേഖലാ കമ്മറ്റി അംഗമായ നിയമ വിദ്യാർത്ഥിനി ആതിര തിലകൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ കാവാലം പത്തിൽചിറ വീട്ടിൽ പി.എൻ.അനന്തുവിനെ (26) കൈനടി പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 5ന് ആണു കാവാലം രണ്ടരപ്പറയിൽ ആർ.വി.തിലകിന്റെ മകൾ ആതിര (25) ജീവനൊടുക്കിയത്. അനന്തുവും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ ആതിരയും തമ്മിലുള്ള വിവാഹ നിശ്ചയം 2 വർഷം മുൻപു നടന്നിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം ഇടയ്ക്കിടെ ആതിരയുടെ വീട്ടിൽ എത്താറുണ്ടായിരുന്നു.












