വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കമ്യൂണിസ്റ്റ് ഭീകരൻ സുരേഷിനെ അറസ്റ്റ് ചെയ്യും. ഭീകരവാദപ്രവർത്തനങ്ങളുടെയും കഴിഞ്ഞ ദിവസം പ്രദേശവാസിയെ ഭീഷണിപ്പെടുത്തുകയും പ്രദേശത്ത് ഭീതിപടർത്തുകയും ചെയ്തതിലാണ് നടപടി. യുഎപിഎ ചുമത്തിയാകും അറസ്റ്റ്.
ചിക്കമംഗളൂർ സ്വദേശിയാണ് സുരേഷ്. പശ്ചിമഘട്ട സ്‌പെഷ്യൽ സോൺ കമ്മിറ്റി അംഗമായ ഇയാളെ വെള്ളിയാഴ്ചയാണ് കാട്ടാന ആക്രമിച്ചത്. വൈകീട്ട് ആറരയോടെ സുരേഷ് ഉൾപ്പെട്ട ഭീകര സംഘം ചിറ്റാരികോളനയിൽ എത്തിയിരുന്നു. തുടർന്ന് പ്രദേശവാസിയായ കൃഷ്ണനോട് അരിയും മറ്റ് സാധനങ്ങളും തരാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ ഇല്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി അടുത്തുള്ള കടയിൽ നിന്നും സാധനം വാങ്ങിപ്പിച്ചു. ഇതിനിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ സുരേഷിന് കാലിനാണ് പരിക്കേറ്റത്. തുടർന്ന് സംഘം ഇയാളെ കോളനിയിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രി വിട്ടയുടൻ സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കും. സുരേഷിന്റെ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. കേസ് അന്വേഷണം പോലീസ് തീവ്രവാദ വിരുദ്ധ സേനയ്ക്ക് കൈമാറും.
Discussion about this post