ന്യൂഡൽഹി; ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ് 3 ഡിഎസ് വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആർഒയുടെ നോട്ടി ബോയ് എന്നറിയപ്പെടുന്ന ഇൻസാറ്റ്-3ഡിഎസ് ഇന്ന് വൈകീട്ട് 5.35-ഓടെയായിരുന്നു ആകാശം തൊടാൻ കുതിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും ആയിരുന്നു വിക്ഷേപണം. ജിഎസ്എൽവിഎഫ് 14 റോക്കറ്റാണ് ഇൻസാറ്റ്-3ഡിഎസ് ഉപഗ്രഹത്തെ വഹിക്കുന്നത്. ജി എസ് എൽ വിയുടെ പതിനാറാമത്തെ ദൗത്യമാണ് ഇൻസാറ്റ് 3ഡിഎസ്.
2274 കിലോ ഭാരമുള്ള ഉപഗ്രഹത്തെ 253.53 കിലോമീറ്റർ അകലെയുള്ള താൽക്കാലിക ഭ്രമണപഥത്തിലേക്ക് (ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റ്) ആണ് എത്തിക്കുക. അവിടെനിന്ന് ഘട്ടംഘട്ടമായി ഭ്രമണപഥമുയർത്തി ഉപഗ്രഹത്തെ ജിയോ സ്റ്റേഷനറി ഓർബിറ്റിലേക്ക് എത്തിക്കും.
2013 ജൂലൈ 25 ന് വിക്ഷേപിച്ച ഇൻസാറ്റ്3ഡി, 2016 സെപ്റ്റംബർ 8 ന് വിക്ഷേപിച്ച ഇൻസാറ്റ്3ഡിആർ എന്നിവയുടെ തുടർച്ചയാണ് അത്യാധുനിക ഉപഗ്രഹമായ ഇൻസാറ്റ്3 ഡിഎസ്. ഇവയുമായി സംയോജിച്ച്, മുൻഗാമികൾ നൽകിയ കാലാവസ്ഥാ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതരത്തിലാകും ഇൻസാറ്റ്-3ഡിഎസ് പ്രവർത്തിക്കുക.
കാലാവസ്ഥാ നിരീക്ഷണങ്ങൾ മെച്ചപ്പെടുത്തുന്നതിനും കരയിലെയും, സമുദ്രത്തിലേയും പ്രതലങ്ങൾ നിരീക്ഷിക്കുന്നതിനും അതുവഴി കാലാവസ്ഥാ പ്രവചനവും ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനുമായിയാണ് ഇൻസാറ്റ്-3ഡിഎസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഉപഗ്രഹത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ പരിസ്ഥിതി നിരീക്ഷണത്തിനും സുരക്ഷയ്ക്കുമാണ്. ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാനും കാലാവസ്ഥാ വിശകലനത്തിന് അത്യന്താപേക്ഷിതമായ വിവിധ സ്പെക്ട്രൽ ചാനലുകളിൽ സമുദ്ര നിരീക്ഷണങ്ങൾ നടത്താനും ഉപഗ്രഹത്തെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
ഡേറ്റാ റിലേ ട്രാൻസ്പോണ്ടർ (ഡി ആർ ടി) പോലെ അത്യാവശ്യ ആശയവിനിമയ പേലോഡുകളും ഇൻസാറ്റ്-3ഡിഎസിലുണ്ട്. ഓട്ടോമാറ്റിക് ഡേറ്റ കലക്ഷൻ പ്ലാറ്റ്ഫോമുകളിൽനിന്നും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നും വിവരങ്ങൾ ശേഖരിക്കാൻ ഇവ സഹായിക്കും. ഇത് കാലാവസ്ഥാ പ്രവചന ശേഷിയും വർദ്ധിപ്പിക്കും. ഇതിനായി ആറ് ചാനലുകളുള്ള ഇമേജറും 19 ചാനലുകൾക്കുള്ള സൗണ്ടറും ഉൾപ്പെടെ അത്യാധുനിക പേലോഡുകളാണ് ഉപഗ്രഹത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ബീക്കൺ ട്രാൻസ്മിറ്ററുകളിൽനിന്ന് ഡിസ്ട്രസ് സിഗ്‌നലുകളും അറിയിപ്പുകൾ സ്വീകരിക്കാൻ വേണ്ടി എസ് എ എസ് ആൻഡ് ആർ എന്ന ട്രാൻസ്‌പോണ്ടറും ഉപഗ്രഹത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തിൽ രക്ഷാപ്രവർത്തനം, തിരച്ചിൽ എന്നിവയ്ക്ക് ഈ ഉപകരണം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
ഉപഗ്രഹത്തിൽ ഒരു സെർച്ച് ആൻഡ് റെസ്‌ക്യൂ ട്രാൻസ്പോണ്ടറും ഉണ്ട്, അത് പലപ്പോഴും കപ്പലുകളും ട്രക്കറുകളും കൊണ്ടുപോകുന്ന പ്രത്യേക ഉപകരണങ്ങളിൽ നിന്ന് ദുരന്ത സിഗ്‌നലുകൾ ശേഖരിക്കും. കൂടാതെ, കപ്പലുകളും ട്രക്കറുകളും വിദൂര സ്ഥലങ്ങളിൽ ദുരിതത്തിൽ പെട്ടാൽ അത് കണ്ടെത്താനും ഇവ സഹായിക്കുന്നു.
ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യ മെറ്റീരിയോളജി ഡിപ്പാർട്ട്മെന്റ്, നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിങ് (എൻ സി എം ആർ ഡബ്ല്യു എഫ്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐ ഐ ടി എം), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻ ഐ ഒ ടി) , ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഐ എൻ സി ഒ ഐ എസ്) ഉൾപ്പെടെ വിവിധ ഏജൻസികളും ഇൻസ്റ്റിറ്റ്യൂട്ടുകളും മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനങ്ങൾക്കായി ഇൻസാറ്റ്-3ഡിഎസ് ഉപഗ്രഹത്തെയാകും ഇനിമുതൽ ആശ്രയിക്കുക.
Discussion about this post