നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പശ്ചിമബംഗാളിലെ ബി.ജെ.പി ഘടകം അടിമുടി നവീകരിച്ചിരിക്കുകയാണ്. വിശ്വാസ്യത നേടാന്‍ പുതുമുഖങ്ങളെയും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കി നിര്‍ത്തുന്നു.
‘തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ പരിഷ്കരിച്ചിരിക്കുകയാണ്.
വിജയം നേടാന്‍ കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങള്‍ പാര്‍ട്ടിയ്ക്കൊപ്പമാണ്. ‘ അടുത്തിടെ സംസ്ഥാനത്താകെയുണ്ടായ സംഘര്‍ഷത്തിലെ ജനങ്ങളുടെ നിലപാട് അതിന് ഉദാഹരണമാണെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി പാര്‍ട്ടി പ്രസിഡന്റ് ദിലീപ് ഘോഷ് വ്യക്തമാക്കി.
പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റുടനെ ദിലീപ് ഘോഷ് ജില്ലാ നേതൃത്വങ്ങളില്‍ അഴിച്ചു പണി നടത്തിയിരുന്നു. ചില മുതിര്‍ന്ന നേതാക്കള്‍ക്കും സ്ഥാനം നഷ്ടമായി.
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായെങ്കിലും പിന്നീട് നേതൃത്വത്തിന്റെ അഭാവത്തില്‍ പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ ശക്തി കുറഞ്ഞു. ലോക്സഭതിരഞ്ഞെടുപ്പ് വിജയത്തിന്റെ അമിതാവേശം തിരിച്ചടിയായിരുന്നെന്നും എന്നാല്‍ തങ്ങള്‍ക്കെതിരെ നടന്ന പ്രതിപക്ഷ നീക്കത്തെ മറികടന്ന് വിജയിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞു.
പുതിയ പാര്‍ട്ടി അധ്യക്ഷന്‍ ദിലീപ് ഘോഷിന് ആര്.എസ്.എസ് പിന്തുണയുണ്ടെന്നും സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും പുതിയതായി സ്ഥാനമേറ്റ ഒരു ഓഫീസര്‍ പറഞ്ഞു. അതേ സമയം ബി.ജെ.പിയുടെ മാറ്റത്തെ സി.പി.എം ത്രിണമൂല്‍ കോണ്‍ഗ്രസും തള്ളി.
ഒരു വര്‍ഷം കഴിഞ്ഞാല്‍ ബി.ജെ.പിയെ തിരഞ്ഞെടുപ്പില്‍ കാണാനാകില്ലെന്ന് സി.പി.എം പി.ബി. അംഗം മുഹമ്മദ് സലീം പറഞ്ഞു. ബി.ജെ.പിയുടെ പുതിയ നേതൃത്വത്തിന് ബി.ജെ.പിയില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ കഴിയില്ലെന്നും കാരണം ബംഗാളില്‍ വര്‍ഗീയ പാര്‍ട്ടിയ്ക്ക് സ്ഥാനമില്ലെന്നും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.
Discussion about this post