ശ്രീനഗർ: ജമ്മു കശ്മീരിൽ ഒരു ഭീകരനെ കൂടി ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ വധിച്ചത്. ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ മൊമിൻ മിറിനെ ആണ് വധിച്ചത് എന്ന് സുരക്ഷാ സേന വ്യക്തമാക്കി. അതേസമയം പ്രദേശത്തെ തിരച്ചിൽ സുരക്ഷാ സേന അവസാനിപ്പിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു റെദ്‌വാനി മേഖലയിൽ വച്ച് മൊമിൻ മിറിനെ വധിച്ചത്. ഇയാളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ട് പേരെ കഴിഞ്ഞ ദിവസം സുരക്ഷാ സേന വധിച്ചിരുന്നു. തുടർന്ന് ഒളിച്ചിരിക്കുകയായിരുന്ന ഇയാൾക്ക് വേണ്ടി ഇന്നലെ വൈകീട്ടോടെ സുരക്ഷാ സേന വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു. തിരച്ചിലിനിടെ മൊമിൻ സുരക്ഷാ സേനയെ ആക്രമിച്ചു. സുരക്ഷാസേന പ്രത്യാക്രമണം നടത്തിയതോടെയായിരുന്നു മൊമിന് പരിക്കേറ്റത്. ആൾത്താമസമില്ലാത്ത വീടിന്റെ മുകൾ നിലയിൽ ആയിരുന്നു മൊമിൻ മിർ ഒളിച്ചിരുന്നത്.
തിങ്കളാഴ്ച ആയിരുന്നു റെദ്‌വാനി മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു സുരക്ഷാ സേന എത്തിയത്. ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ ബാസിത് ധറിനെയും കൂട്ടാളിയെയുമാണ് അന്ന് നടന്ന ഏറ്റുമുട്ടലിൽ വധിച്ചത്. ഭീകരാക്രമണം ഉൾപ്പെടെ 18 കേസുകളിൽ പ്രതിയായ ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികമായി പോലീസ് പ്രഖ്യാപിച്ചിരുന്നു.
Discussion about this post