ആലപ്പുഴ: ഡിവൈഎഫ്ഐ നേതാവ് ഒരുക്കിയ വിരുന്നുണ്ണാൻ എത്തിയത് കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള ഗുണ്ടകൾ. ചേർത്തല ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം സംഘടിപ്പിച്ച വിരുന്നാണ് ഗുണ്ടകളുടെ സംഗമമായി മാറിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചേർത്തല ക്ഷേത്രത്തിലെ ഉത്സവ ദിനത്തിലാണ് ഡിവൈഎഫ്ഐ നേതാവ് വിരുന്നൊരുക്കിയത്. 30 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. ഇതിൽ തെക്ക് കിളിയാച്ചൻ കൊലക്കേസിലെ പ്രതിയടക്കമാണ് ഉണ്ടായിരുന്നത്. ഇയാൾക്ക് പുറമേ നിരവധി ക്രിമിനൽ കേസില പ്രതികളായ അയ്യപ്പൻ, സനത് എന്നിവരും ഉണ്ടായിരുന്നു.
ഡിവൈഎഫ്ഐ നേതാവിനെതിരെ നിലവിൽ ക്രിമിനൽ കേസുകൾ ഒന്നുമില്ല. എങ്കിലും ഇയാൾക്ക് എങ്ങനെയാണ് ക്രിമിനൽ കേസ് പ്രതികളുമായി ബന്ധമെന്നകാര്യമാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവം പോലീസിനെയും സിപിഎം നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.
പാർട്ടിയ്ക്ക് അകത്തും പുറത്തുമുള്ള ഗുണ്ടകളെ തീറ്റിപ്പോറ്റുന്നത് സിപിഎം ആണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഡിവൈഎഫ്ഐ നേതാവ് ഗുണ്ടകളെ വിളിച്ചുവരുത്തി വിരുന്നൊരുക്കിയിരിക്കുന്നത്. സംഭവത്തിൽ രൂക്ഷവിമർശനവും ഉയരുന്നുണ്ട്. സംഭവത്തിൽ നേതാവിനെതിരെ നടപടി സ്വീകരിക്കാൻ ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. സിപിഎം ജില്ലാ നേതൃത്വവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം.
Discussion about this post