ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യമാണ് കർഷകരുടെ പേരിൽ നടക്കുന്ന സമരത്തിനുള്ളത്. കുറഞ്ഞ താങ്ങുവില നിയമാനുസൃതമാക്കണമെന്ന ആവശ്യമാണ് ‘ഡൽഹി ചലോ’ മാർച്ചുമായി നീങ്ങുന്ന സംഘടനകൾ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. സ്വാമിനാഥൻ കമ്മീഷൻ ഫോർമുല നടപ്പാക്കുക, കർഷകരുടെ മുഴുവൻ കടവും എഴുതി തള്ളുക, 2021ലെ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. എന്നാൽ, പൊതു തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഇത്തരമൊരു സമരം സംഘടിപ്പിക്കുന്നത്തിന്റെ ഉദ്ദേശ്യ ശുദ്ധി വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുകയാണ്.
അടുത്ത മാസം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരാനിരിക്കെ ധൃതി പിടിച്ച് നിർണായക തീരുമാനങ്ങൾ എടുക്കുക കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് പ്രായോഗികമല്ല. പാർലമെന്റ് സമ്മേളനം അവസാനിച്ചതിനാൽ നിയമ നിർമ്മാണവും സാധ്യമല്ല. അത് മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കർഷകരുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം മാത്രമെ കുറഞ്ഞ താങ്ങുവിലയിൽ അന്തിമ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു. പഞ്ചാബിലെ സംഘടനകളുടെ ആവശ്യങ്ങൾ അതേപടി നടപ്പാക്കുന്നത് ഭീമമായ സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതിലെ അശാസ്ത്രീയതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പിന്നെ എന്തിനാണ് ഈ വൈകിയ വേളയിൽ ഇങ്ങനെയൊരു സമരവുമായി ചില കർഷക സംഘടനകൾ രംഗത്ത് വന്നത്?
ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്നവരിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളിൽ പെട്ടവരാണ്. ഇതിൽ പല സംഘടനകളുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർക്ക് സമരവുമായി കാര്യമായ ബന്ധമില്ല എന്നതാണ് യാഥാർഥ്യം. രാഷ്ട്രീയ മുതലലെടുപ്പ് മുന്നിൽ കണ്ട് ഹരിയാണയിലെയും പശ്ചിമ ഉത്തർപ്രദേശിലെയും ചില പ്രതിപക്ഷ സംഘടനകളും ഇവരെ പിന്തുണയ്ക്കുന്നു. സമരത്തിന് ഐക്യദാർഢ്യവുമായി കോൺഗ്രസ് അടക്കമുള്ള ഇൻഡി സഖ്യത്തിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്.
സംയുക്ത കിസാൻ മോർച്ച നേതാക്കൾ എന്ന് അവകാശപ്പെടുന്ന ചിലർ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം വിളിച്ചിരുന്നു. ബിജെപിയെ അനുകൂലിക്കുന്ന കർഷക സംഘടനകളും സമരത്തിൽ പങ്കുചേരണമെന്നായിരുന്നു ഇവരുടെ ആവശ്യം. കർഷകരുടെ പേരിൽ ചില സംഘടനകൾ ഡൽഹി അതിർത്തിയിൽ നടത്തുന്ന സമരം ഉന്നംവയ്ക്കുന്നത് കേന്ദ്ര സർക്കാരിനെയാണെന്ന് ഇതിലൂടെ വ്യക്തമാണ്. നിലവിൽ നടക്കുന്ന സമരവുമായി പഞ്ചാബിന് പുറത്ത് നിന്നുള്ള മുഖ്യധാര കർഷക സംഘടനകൾക്ക് യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത.
കർഷകരുടെ പേരിലുള്ള സമര കോലാഹലത്തിന്റെ യഥാർത്ഥ ലക്ഷ്യം അവരുടെ നേതാവിന്റെ വായിൽ നിന്ന് തന്നെ പുറത്ത് വന്നിരിക്കുകയാണ്. സംയുക്ത കർഷക മോർച്ചയുടെ പഞ്ചാബിൽ നിന്നുള്ള നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളാണ് സമരത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജനകീയതയുടെ ഗ്രാഫ് കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാധ്യമ പ്രവർത്തകരോട് ദല്ലേവാൾ തുറന്നു പറഞ്ഞിരുന്നു. ദല്ലേവാളിന്റെ ഈ പ്രസ്താവന സമരക്കാരുടെ യഥാർത്ഥ മുഖം പുറത്തു കൊണ്ടുവരാൻ കാരണമായിട്ടുണ്ട്.
സിഖ് കർഷകരുടെ പ്രക്ഷോഭത്തിന് പിന്നിൽ പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാർട്ടിക്ക് വ്യക്തമായ പങ്കുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. മദ്യ കുംഭകോണം ഉൾപ്പെടെ വിവിധ അഴിമതി ആരോപണങ്ങളിൽ കുടുങ്ങി മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് എഎപി. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ പല പാർട്ടി നേതാക്കളും നിലവിൽ ജയിലിലാണ്. എഎപി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഉടൻ ജയിലിൽ പോകുമെന്ന അവസ്ഥയാണ്. അരാജകത്വം സൃഷ്ടിച്ച് അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള മാർഗമായാണ് ആം ആദ്മി പാർട്ടി കർഷക സമരത്തെ കാണുന്നത്.
കാനഡ കേന്ദ്രീകരിച്ചുള്ള ഖാലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകളുടെ പങ്കാളിത്തവും പ്രക്ഷോഭത്തിന് പിന്നിൽ ഉണ്ടെന്ന ആരോപണം ശക്തമാണ്. പഞ്ചാബിൽ എഎപി സർക്കാരിന് കീഴിൽ ഖാലിസ്ഥാൻ വിഘടനവാദികൾ ശക്തിപ്പെട്ടതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്. 2021ൽ ദേശീയ കാർഷിക നിയമങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായിരുന്നു. ടൂൾ കിറ്റുകളുടെ സഹായത്തോടെയാണ് ഛിദ്രശക്തികൾ അന്ന് രാജ്യത്തിനെതിരെ കരുക്കൾ നീക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സമാന രീതിയിൽ അരാജകത്വം സൃഷ്ടിക്കാനാണ് ചില രാജ്യവിരുദ്ധ സംഘടനകൾ ഇപ്പോൾ ശ്രമിക്കുന്നത്. പ്രക്ഷോഭത്തിന് പിന്നിൽ വൻ തോതിൽ വിദേശ ഫണ്ടിംഗും ആരോപിക്കപ്പെടുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ വരുന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ശക്തികൾ രാജ്യത്തിനകത്തും പുറത്തുമുണ്ട്. വമ്പൻ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നതിലുള്ള അസ്വസ്ഥത വികസിത രാജ്യങ്ങൾ ഉൾപ്പെടെ രഹസ്യമായി പ്രകടിപ്പിക്കുന്നു. തങ്ങൾക്ക് സമ്മർദ്ദത്തിലാഴ്ത്താൻ സാധിക്കുന്ന ഒരു ദുർബല സർക്കാരിനെയാണ് പാശ്ചാത്യ രാജ്യങ്ങളും ചൈനയും എല്ലാം ഇന്ത്യയിൽ ആഗ്രഹിക്കുന്നത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ആഗോള ശക്തി എന്ന നിലയിൽ ഇന്ത്യയെ തടയുക അസാധ്യമാണെന്ന ഉറച്ച ബോധ്യം ഇത്തരം ഗ്രൂപ്പുകൾക്കുണ്ട്. ഡൽഹി അതിർത്തിയിൽ തമ്പടിച്ച് സമരം ചെയ്യുന്ന സംഘടനകളെ തങ്ങളുടെ നിക്ഷിപ്‌ത താൽപ്പര്യങ്ങൾക്ക് കരുവാക്കാനാണ് രാജ്യവിരുദ്ധ ശക്തികളുടെ ശ്രമം.
Discussion about this post