എറണാകുളം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ വിധി ആശ്വസകരമാണെന്ന് കെകെ രമ. ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്. രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാൻ തീരുമാനിച്ചത് ആശ്വാസകരമാണ്. ടിപിയെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ സിപിഎം നേതാക്കളാണ് രണ്ട് പ്രതികളും. സിപിഎം തന്നെയാണ് പ്രതികളെന്ന് ഒരിക്കൽ കൂടി തെളിഞ്ഞുവെന്നും കെകെ രമ വ്യക്തമാക്കി.
കോടതിയുടെ ഇന്നത്തെ വിധിയിലൂടെ കൊലപാതകത്തിലെ സിപിഎമ്മിന്റെ പങ്ക് കൂടുതൽ വെളിപ്പെട്ടിരിക്കുകയാണ്. അഭിപ്രായം പറഞ്ഞതിനാണ് ടിപിയെ അവർ വെട്ടിക്കൊന്നത്. കേസിൽ വെറുതെ വിട്ട പി മോഹനനെതിരെ വീണ്ടും അപ്പീൽ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തൻ ഉൾപ്പെടെയുള്ള 10 പ്രതികൾ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കി.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രധാന പ്രതികളായ എം.സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ.കെ ഷിനോജ്, കെ.സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപി റഫീഫ്, എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഇവർക്ക് ജീവപര്യന്തം തടവായിരുന്നു കോടതി വിധിച്ചിരുന്നത്. ലംബു പ്രദീപിന് മൂന്ന് വർഷം തടവും കോടതി വിധിച്ചിരുന്നു. ജീവപര്യന്തം തടവ് റദ്ദാക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എം പാനൂർ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തൻ മരിച്ചിരുന്നു.
കേസിൽ കുഞ്ഞനന്തന് പിഴ ചുമത്തിയിരുന്നു. ഈ പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തന്റെ ഭാര്യയും ഹർജി നൽകിയിരുന്നു. എന്നാൽ, ഇത് കോടതി തള്ളി. വിചാരണ കോടതി വെറുതെവിട്ട കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരോട് ഈ മാസം 26ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇവർക്ക് അന്നേ ദിവസം ശിക്ഷ വിധിക്കും.
Discussion about this post