ന്യൂഡൽഹി: ഡൽഹിയിലും പൂനെയിലുമായി വൻ ലഹരി വേട്ട. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 2,000 കോടിയിലധികം രൂപയുടെ ലഹരിമരുന്ന് പിടികൂടി. സിന്തറ്റിക് ഉത്തേജക മരുന്നായ മെഫെഡ്രോൺ ആണ് പിടികൂടിയത്. 1,100 കിലോ മെഫെഡ്രോൺ പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തെ തുടർന്ന് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിവിതരണക്കാരായ മൂന്ന് പേർ പൂനെയിൽ പോലീസ് പിടിയിലായതോടെയാണ് വൻ ലഹരിക്കടത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്.
ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂനെയിൽ 700 കിലോ മെഫെഡ്രോൺ പിടിച്ചെടുത്തതെന്ന് പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിൽ ദക്ഷിണ ഡൽഹിയിലെ രണ്ട് ഗോഡൗണുകളിൽ ലഹരി മരുന്ന് സൂക്ഷിച്ചിട്ടുള്ളതിനെ കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ 400 കിലോ മെഫെഡ്രോൺ കൂടി പൂനെ പോലീസ് പിടിച്ചെടുത്തു.
കസ്റ്റഡിയിലുള്ള ബാക്കി രണ്ട് പേരെ ചോദ്യം ചെയ്തുവരികയാണ്. പൂനെയിലെ സംഭരണശാലകളിൽ നിന്നും ഡൽഹിയിലെ ഗോഡൗണുകളിൽ എത്തിച്ചായിരുന്നു ലഹരി വിൽപ്പനയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പിടിയിലായ മൂന്ന് പേർ കൊറിയർ ജീവനക്കാരാണ്. പുനെയിലെ ലഹരി മാഫിയാ തലവൻ ലളിത് പാട്ടീലിന് കേസുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
Discussion about this post