എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ഇഡി. സിപിഎമ്മിന്റ കൂടുതൽ പ്രാദേശിക നേതാക്കളെ ഇഡി ചോദ്യം ചെയ്യും. തൃശൂർ കോപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി കൗൺസിലർ മധു എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇഡി ഓഫീസിൽ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
കള്ളപ്പണ കേസിൽ അറസ്റ്റിലായ സതീഷ് കുമാറുമായും പ്രതികളായ സിപിഎം നേതാക്കളുമായും അടുത്ത ബന്ധമുള്ളവരാണ് ഇരുവരും എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. വ്യാജ പ്രമാണം ഹാജരാക്കി ബാങ്കിൽ നിന്ന് കോടികളുടെ വായ്പ തട്ടിയവരെക്കുറിച്ച് അറിവുണ്ടെന്നാണ് ഇഡി പറയുന്നത്. അതിനാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇരുവരിൽ നിന്നും ആരായും.
കള്ളപ്പണ കേസിൽ നിലവിൽ രണ്ടാം ഘട്ട അന്വേഷണമാണ് പുരോഗമിക്കുന്നത്. കേസിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. സിപിഎമ്മിലെ ചില ഉന്നതരുടെ നേർക്കാണ് രണ്ടാം ഘട്ട അന്വേഷണം നീളുന്നത്. രണ്ടാംഘട്ട അന്വേഷണം ആരംഭിച്ചതിന് ശേഷം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസിനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുകയും അദ്ദേഹത്തിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് എ.സി മൊയ്തീൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ ഉടൻ ചോദ്യം ചെയ്യും.
Discussion about this post