എറണാകുളം:സംസ്ഥാനത്തിന് സമ്മാനമായി മറ്റൊരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി എത്തുമെന്ന് സൂചന. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടിയ പശ്ചാത്തലത്തിലാണ് പുതിയ സർവ്വീസ് സംസ്ഥാനത്ത് ആരംഭിക്കാനുള്ള ആലോചന. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.
എറണാകുളം – ബംഗളൂരു, കോയമ്പത്തൂർ -തിരുവനന്തപുരം റൂട്ടുകളിൽ ഒന്നിലായിരിക്കും പുതിയ സർവ്വീസ്. തിരുവനന്തപുരം ഡിവിഷന്റെ പക്കലുള്ള വന്ദേഭാരത് സ്പെയർ ട്രെയിൻ ആകും ഉപയോഗിക്കുക. കാസർകോട് ട്രെയിൻ മംഗളൂരുവിലേക്ക് നീട്ടിയ സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഇനി അറ്റകുറ്റപ്പണികൾ ഉണ്ടാകില്ല. ഇത് മംഗളൂരുവിലേക്ക് മാറ്റം. ഇതോടെയാണ് സ്‌പെയർ സർവ്വീസിനായി ആരംഭിക്കാൻ തീരുമാനിച്ചത്.
കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് വന്ദേഭാരത് സർവ്വീസ് വേണമെന്ന് തുടക്കം മുതൽ തന്നെ ആവശ്യം ഉയർന്നിരുന്നു. എന്നാൽ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള അസൗകര്യം പരിഗണിച്ച് ബംഗളൂരുവിലേക്കുള്ള സർവ്വീസ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വന്ദേഭാരത് അറ്റകുറ്റപ്പണിക്ക് ആവശ്യമായ വൈദ്യുതീകരിച്ച പിറ്റ്‌ലൈൻ എറണാകുളത്ത് വൈകാതെ കമ്മിഷൻ ചെയ്യും. ബംഗളൂരു സർവ്വീസ് വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈബി ഈഡൻ എംപി കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. സർവ്വീസ് ആരംഭിച്ചാൽ പുലർച്ച് അഞ്ച് മണിയ്ക്കായിരിക്കും ട്രെയിൻ പുറപ്പെടുക.
ഇതിനിടെ കോയമ്പത്തൂർ- തിരുവനന്തപുരം റൂട്ടിൽ വന്ദേഭാരത് സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതിനായി പാലക്കാട് എംപി വി കെ ശ്രീകണ്ഠനും കോയമ്പത്തൂർ എംഎൽഎയും മഹിളാ മോർച്ച ദേശീയ പ്രസിഡന്റുമായ വാനതി ശ്രീനിവാസനും റെയിൽവേ മന്ത്രിയെ കണ്ടു. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു പുലർച്ചെ 3ന് ഐലൻഡ് എക്സ്പ്രസ് പോയി കഴിഞ്ഞാൽ അടുത്ത പ്രതിദിന ട്രെയിൻ രാവിലെ 8നുള്ള ശബരി എക്സ്പ്രസാണ്. ഇത് യാത്രികർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് കോയമ്പത്തൂർ- തിരുവനന്തപുരം റൂട്ടിൽ സർവ്വീസ് വേണമെന്ന ആവശ്യം ഉയരുന്നത്.
Discussion about this post