കോഴിക്കോട്: കൊയിലാണ്ടി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ്. ഇതിനായി പോലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനും തെളിവെടുപ്പുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടിയുമാണ് പോലീസ് അഭിലാഷിനെ കസ്റ്റഡിയിൽ വാങ്ങുന്നത്.
അഞ്ച് ദിവസത്തേക്ക് ആണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങുക. ഇന്നലെ സത്യനാഥനെ കൊലപ്പെടുത്താൻ പ്രതി ഉപയോഗിച്ചിരുന്ന കത്തി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് ഇവിടുന്ന് ലഭിച്ചുവെന്നതുൾപ്പെടെ പരിശോധിക്കാനുണ്ട്. കൃത്യം നടത്താൻ പദ്ധതിയിട്ടതും കൊലപ്പെടുത്തിയതും താനെന്നാണ് അഭിലാഷ് പറയുന്നത്. എങ്കിലും ഇക്കാര്യം മറ്റാർക്കെങ്കിലും അറിയാമോ എന്നതും പരിശോധിക്കുന്നുണ്ട്.
പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അഭിലാഷിനെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കിയിരുന്നു. നിലവിൽ 14 ദിവസത്തെ റിമാൻഡിലാണ് അഭിലാഷ്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്ന് സിപിഎം പ്രവർത്തകൻ കൂടിയായ അഭിലാഷ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Discussion about this post