വയനാട് : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി പിടിയിൽ. സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചതായി പറയപ്പെടുന്ന അഖിൽ ആണ് പിടിയിലായത്. പാലക്കാട് നിന്നുമാണ് പൊലീസ് അഖിലിനെ കസ്റ്റഡിയിലെടുത്തത്.
പിടിയിലായിരിക്കുന്ന അഖിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണെന്ന് പോലീസ് വ്യക്തമാക്കി. മരണപ്പെട്ട സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച 12 പേരിൽ പ്രധാനിയാണ് ഇയാൾ. കേസിലെ മറ്റു 11 പ്രതികളെ കൂടി ഇനിയും പിടികൂടാനുണ്ട്. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം സിദ്ധാർത്ഥിന്റെ മരണത്തിൽ ഉത്തരവാദികളായ 4 എസ്എഫ്ഐ പ്രവർത്തകരെ പുറത്താക്കിയതായി എസ്എഫ്ഐ സംസ്ഥാന അദ്ധ്യക്ഷൻ പി എം ആർഷോ അറിയിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥ് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ വച്ച് എസ്എഫ്ഐ പ്രവർത്തകർ അടക്കമുള്ളവരുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടാണ് മരിച്ചത്.
Discussion about this post