ബംഗളൂരു: ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ വിദേശത്ത് അറസ്റ്റിൽ. ബംഗളൂരു സ്വദേശിയായ മുഹമ്മദ് ഗൗസ് നയാസിയെ ആണ് ദക്ഷിണാഫ്രിക്കയിൽ എൻഐഎ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കായി ഇയാളെ ഉടനെ ബംഗളൂരുവിലേക്ക് കൊണ്ടുവരും.
ആർഎസ്എസ് നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. സംഭവത്തിന് പിന്നാലെ നയാസി ഒളിവിൽ പോകുകയായിരുന്നു. നയാസിയ്ക്കായി വിവിധയിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇയാളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം ഉൾപ്പെടെ പോലീസ് പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.
ഇതിന് പിന്നാലെ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഗുജറാത്ത് എടിഎസും അന്വേഷണം നടത്തി. പിന്നീട് കേസ് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എൻഐഎ നടത്തിയ അന്വേഷണത്തിൽ നയാസി ദക്ഷിണാഫ്രിക്കയിൽ എത്തിയതായി കണ്ടെത്തി. ഇതേ തുടർന്ന് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കർണാടകയിൽ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ആയുധ പരിശീലനം നൽകിയിരുന്നത് നയാസാണ്. ഇതുമായി ബന്ധപ്പെട്ട് നയാസിയ്‌ക്കെതിരെ എൻഐഎ നടപടി സ്വീകരിച്ചു.
ശിവാജിനഗർ സ്വദേശിയാണ് കൊല്ലപ്പെട്ട രുദ്രേഷ്. ശിവാജി നഗർ ബിജെപി സെക്രട്ടറി ആയിരുന്നപ്പോഴായിരുന്നു നയാസി ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് സംഘം രുദ്രേഷിനെ കൊലപ്പെടുത്തിയത്.
Discussion about this post