വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മൃതദേഹം പോലീസ് എത്തുന്നതിന് മുൻപ് തന്നെ അഴിച്ചത് പ്രതികൾ. പോലീസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശുചിമുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ തന്നെയാണ് ഈ മൃതദേഹം അഴിച്ചെടുത്തത്. സംഭവം പുറത്ത് പറയരുതെന്ന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതായും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
മർദ്ദന വിവരം പുറത്ത് പറയാതിരിക്കാൻ സിദ്ധാർത്ഥിന്റെ ഫോൺ പ്രതികൾ പിടിച്ചു വച്ചിരുന്നു. 16-ാം തീയതിയാണ് അവസാനമായി വീട്ടുകാർ സിദ്ധാർത്ഥിനോട് സംസാരിച്ചത്. പിന്നീട് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് സഹപാഠിയെ വിളിച്ചപ്പോൾ കുഴപ്പമൊന്നുമില്ല, കിടക്കുകയാണ് എന്നാണ് പറഞ്ഞത്. 18ന് ഉച്ചക്കും പ്രതികൾ സിദ്ധാർത്ഥിനെ മർദ്ദിച്ചിരുന്നു. തുടർന്ന് എല്ലാവരും ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് സിദ്ധാർത്ഥ് ശുചിമുറിയിലേക്ക് പോയതെന്നും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇന്നലെയോടെ കേസിലെ 18 പ്രതികളും േപാലീസിന്റെ പിടിയിലായിട്ടുണ്ട്. മുഖ്യപ്രതി സിൻജോ ജോൺസനെ പോലീസിൽ കീഴടങ്ങാൻ വരുന്നതിനിടെ കൽപ്പറ്റയിൽ നിന്നാണ് പിടികൂടിയത്. കരുനാഗപ്പള്ളിയിൽ ബന്ധുവീട്ടിൽ നിന്നാണ് അൽത്താഫിനെ പിടികൂടിയത്. കിഴക്കുംഭാഗം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ മകനാണ് കാശിനാഥൻ. ബംഗളൂരിൽ ഒളിവിൽ കഴിയുന്നിടത്ത് നിന്നാണ് അജയ് പോലീസ് പിടിയിലാകുന്നത്.
Discussion about this post