വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മന്ത്രി ജെ ചിഞ്ചു റാണി. ഡീനിന്റെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചതായി മന്ത്രി പ്രതികരിച്ചു. വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകേണ്ടതായിരുന്നു. ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീൻ പറയേണ്ട കാര്യമില്ല. ഡീൻ അദ്ദേഹത്തിന്റെ ചുമതല നിർവഹിക്കുകയാണ് വേണ്ടതെന്നും മന്ത്രി പ്രതികരിച്ചു. ഹോസ്റ്റലിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും ചിഞ്ചുറാണി കൂട്ടിച്ചേർത്തു.
ഡീനിനെതിരെ വിർശനവുമായി സസ്‌പെൻഡ് ചെയ്യപ്പെട്ട സർവകലാശാലാ വിസി ശശീന്ദ്രനാഥും രംഗത്ത് വന്നിരുന്നു. സിദ്ധർത്ഥിന് മർദ്ദനമേറ്റ കാര്യം തന്നെ അറിയിച്ചില്ലെന്ന് വിസി വ്യക്തമാക്കി. വ്യക്തിപരമായ കാരണമാണ് സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തതെന്നാണ് ഡീൻ അറിയിച്ചിരുന്നത്. റാഗിംഗ് ആണ് മരണത്തിന് കാരണം എന്ന് അറിയിച്ചില്ല. വിവരം അറിഞ്ഞെങ്കിൽ കുറേക്കുടി വേഗത്തിൽ ഇടപെടുമായിരുന്നെന്നും വിസി പറഞ്ഞു.
ഫെബ്രുവരി 18ന് കോളേജിൽ ഉണ്ടായിരുന്നു. സർവകലാശാലാ അദ്ധ്യാപകർക്കായി കരിയർ അഡ്വാൻസ്‌മെന്റ് പ്രൊമോഷൻ ഷെഡ്യൂൾ ചെയ്തിരിക്കുകയായിരുന്നു. ചാൻസിലറുടെ നോമിനി അടക്കം വന്നിരുന്നു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എക്‌സ്‌പേർട്ടുകൾ വന്നിരുന്നു. അതുകൊണ്ട് തന്നെ അത് മാറ്റി വയ്ക്കാൻ കഴിയുമായിരുന്നില്ല. 19-ാം തീയതി മൃതദേഹം കൊണ്ട് വന്നപ്പോൾ ഇന്റർവ്യൂ നിർത്തിവച്ചു. മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കുകയും ബന്ധുക്കളെ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡീനിനെ ചുമതലപ്പെടുത്തിയിരുന്നെന്നും ആയിരുന്നു വിസിയുടെ വിശദീകരണം.
Discussion about this post