കോഴിക്കോട്: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിൽ എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥി ഇന്ന് പരാതി നൽകും. കോളേജ് പ്രിൻസിപ്പാളിനാണ് പരാതി നൽകുക. രേഖാമൂലം പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചിരുന്നു.
കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി അമലിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കോളേജ് യൂണിയൻ ചെയർമാൻ, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എന്നിവരെയടക്കം പ്രതികളാക്കി കൊയിലാണ്ടി പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അമൽ പ്രിൻസിപ്പാളിന് പരാതി നൽകുന്നത്. രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നായിരുന്നു പ്രിൻസിപ്പാൾ പറഞ്ഞത്.
എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെടെ 20 ഓളം പേരാണ് അമലിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ. യൂണിറ്റ് സെക്രട്ടറിയായ അനുനാഥിന് അമലിനോടുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. എസ്എഫ്‌ഐക്കാരുടെ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കുമെന്നാണ് സൂചന.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമലിനെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി കോളജിന് സമീപത്ത് വച്ച് എസ്എഫ്‌ഐക്കാർ മർദ്ദിച്ചത്. ആക്രമണത്തിൽ അമലിന് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് എസ്എഫ്‌ഐക്കാർ തന്നെയാണ് അമലിനെ ആശുപത്രിയിൽ എത്തിച്ചത്. ബൈക്കപകടത്തിൽ പരിക്കേറ്റെന്ന് ആയിരുന്നു ഇവർ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ പിന്നീട് ക്രൂരമർദ്ദനത്തിന്റെ വിവരം അമൽ പുറത്തുപറയുകയായിരുന്നു.
Discussion about this post