തൃശൂർ : ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപിയും കുടുംബവും സമര്‍പ്പിച്ച കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം സംബന്ധിച്ച് തര്‍ക്കങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശില്പി. കിരീടം നിർമ്മിക്കുന്ന സമയത്ത് അദ്ദേഹം ഒറ്റക്കാര്യമേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് ശില്പി അനു അനന്തന്റെ പ്രതികരണം . നല്ലൊരു തങ്കകിരീടം മാതാവിന് സമര്‍പ്പിക്കണം എന്ന് മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അളവോ കാര്യങ്ങളോ നോക്കരുത്. കിരീടം ഭംഗിയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 17 ദിവസമെടുത്തു കിരീടം പണിയാൻ.
കിരീടം പണിയാന്‍ സുരേഷ് ഗോപി കുറച്ച് സ്വര്‍ണ്ണം തന്നിരുന്നു. ഞാനത് തൂക്കി നോക്കിയില്ല. ഉപയോഗിച്ച സ്വര്‍ണത്തിന്റെ ബാക്കി അദ്ദേഹത്തിന് തന്നെ തിരിച്ചുകൊടുക്കുകയായിരുന്നു. കിരീടത്തിൻറെ തൂക്കം അറിയേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു എന്നും അനു അനന്തൻ വ്യക്തമാക്കുന്നു.
സുരേഷ് ഗോപിയും കുടുംബവും ലൂര്‍ദ് പള്ളിയില്‍ നല്‍കിയത് ചെമ്പില്‍ സ്വര്‍ണ്ണം പൂശിയ കിരീടമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആക്ഷേപം .സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിന് മുന്നോടിയായാണ് ജനുവരി 15ന് തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ അദ്ദേഹം കിരീടം സമർപ്പിച്ചത്. കുടുംബത്തോടൊപ്പം എത്തിയാണ് മാതാവിന് കിരീടം സമര്‍പ്പിച്ചത്.
എന്നാല്‍ കിരീടം ചെമ്പില്‍ സ്വർണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെ ഇടവക പ്രതിനിധി യോഗത്തിൽ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെയാണ് വിഷയം സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായത്.
Discussion about this post