ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി. കേസിൽ അന്വേഷണം നടത്തുന്ന ഇഡിയുടെ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ഈ മാസം 16 ന് കോടതിയ്ക്ക് മുൻപിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നിരവധി തവണ കെജ്രിവാളിന് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം തുടർച്ചയായി അദ്ദേഹം അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ ഇഡി കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാകാൻ കെജ്രിവാളിനോട് നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡിയുടെ ഹർജി. ഡൽഹി റോസ് അവന്യൂ കോടതിയെ ആണ് ഹർജിയുമായി അരവിന്ദ് കെജ്രിവാൾ സമീപിച്ചത്.
എട്ട് തവണയാണ് ഇഡി കെജ്രിവാളിന് നോട്ടീസ് അയച്ചത്. എന്നാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് അദ്ദേഹം ഹാജരാകാതിരിക്കുകയായിരുന്നു. കേസിലെ നിർണായക വിവരങ്ങൾ ലഭ്യമാകണം എങ്കിൽ കെജ്രിവാളിനെ ചോദ്യം ചെയ്യണം എന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേസിൽ നേരത്തെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായിരുന്നു.
Discussion about this post