എറണാകുളം: മറൈൻ ഡ്രൈവിൽ വളർത്തുനായയുമായി എത്തി ആളുകളെ പരിഭ്രാന്തരാക്കിയ വ്‌ളോഗർ അറസ്റ്റിൽ. പത്തനംതിട്ട എരിമറ്റൂർ സ്വദേശി അജു ജോസഫ് ആണ് അറസ്റ്റിലായത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഗൺമാന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. മറൈൻഡ്രൈവിലെ അബ്ദുൾകലാം മാർഗിൽ ആൾത്തിരക്കുള്ള നടപ്പാതയിൽ ആയിരുന്നു അജു നായയുമായി എത്തിയത്. ഇവിടെ വച്ച് നായയുടെ വീഡിയോ പകർത്തുകയായിരുന്നു അജു. ഈ സമയം നടക്കാനായി നിരവധി പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവർക്ക് നേരെയെല്ലാം നായ കുരച്ച് കൊണ്ട് ചാടി. നിരവധി തവണ ആളുകൾ നായയെ പിടിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അജു ഇത് അവഗണിച്ചു.
നായയുടെ ബെൽറ്റിൽ അജു പിടിച്ചിരുന്നെങ്കിലും സമീപത്തു കൂടി പോയ ആളുകളുടെയെല്ലാം നേർക്ക് നായ കുരച്ച് ചാടി. ഇതോടെഅവിടെയെത്തിയ ഒരാൾ അജുവിന് മുന്നറിയിപ്പ് നൽകുകയായിരുന്നു. സംഭവ സമയം മറ്റൊരാളും നായയുമായി അവിടെ നടക്കാൻ എത്തിയിരുന്നു. അയാളെ ഒന്നും പറയാതെ താൻ വന്നപ്പോൾ മാത്രം എന്താണിത്ര പ്രശ്‌നം എന്ന് ചോദിച്ച് അജു തട്ടിക്കയറി.
ഇതെല്ലാം കണ്ടുകൊണ്ട് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനും നടക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇതോടെ പരാതി നൽകാൻ അദ്ദേഹം ഗൺമാനോട് ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. യൂണിഫോമിലുള്ള ഗൺമാൻ കിഷോർ ആൾത്തിരക്കുള്ളയിടത്ത് നായയുമായി നടക്കുന്നതിലെ പ്രശ്‌നം പറഞ്ഞു. ഇത് ഗൗനിക്കാതെ തർക്കം തുടർന്ന അജു, ഗൺമാൻ പറയുന്നത് മൊബൈലിൽ പകർത്തുകയും ചെയ്തു. ഇതിനിടെ പോലീസ് എത്തി അജുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ജനങ്ങൾക്കും ഹൈക്കോടതി ജഡ്ജിക്കും അപകടംവരുത്തുംവിധം പട്ടിയെ അഴിച്ചുവിട്ട് ജീവന് ഭീഷണിയുണ്ടാക്കിയെന്നകാര്യം ചൂണ്ടിക്കാട്ടി മൃഗങ്ങളെ അലക്ഷ്യമായി കൊണ്ടുനടന്നതിനാണ് അജുവിനെതിരെ കേസ് എടുത്തത്. അതേസമയം അറസ്റ്റിന് ശേഷം അജുവിനെ ജാമ്യത്തിൽ വിട്ടു.
Discussion about this post