ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ മൈതാനിയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അദ്ദേഹം വിവിധ വികസന പദ്ധതികൾ കേന്ദ്രഭരണ പ്രദേശത്തിന് സമർപ്പിച്ചത്. കശ്മീരി ജനതയുടെ ഹൃദയങ്ങളിൽ ഇടം പിടിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
6,400 കോടിയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. വികസിത ഭാരതം, വികസിത ജമ്മു കശ്മീർ എന്ന ആശയത്തിലൂന്നിയാണ് ഇത്രയും പദ്ധതികൾ യാഥാർത്ഥ്യം ആക്കാൻ ഒരുങ്ങുന്നത്. ഇതിൽ അയ്യായിരം കോടി രൂപയുടെ പദ്ധതികൾ കാർഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ടാണ്. ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോട് കൂടി കശ്മീരിന്റെ കാർഷിക വികസനം ദ്രുതഗതിയിൽ ആകും.
ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പുതുതായി സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക് നിയമനക്കത്ത് കൈമാറി. ഇതിന് ശേഷം വിവിധ സർക്കാർ പദ്ധതികളുടെ ഉപയോക്താക്കളുമായി പ്രധാനമന്ത്രി സംസാരിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി കശ്മീരിൽ എത്തുന്നത്.
2014 ന് ശേഷം ഓരോ ദിവസം എപ്പോഴെല്ലാം കശ്മീരിലേക്ക് വരുന്നുവോ അപ്പോഴെല്ലാം നിങ്ങളുടെ മനസിൽ തനിക്ക് ഒരു സ്ഥാനം വേണമെന്ന് ആഗ്രഹിക്കാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ തനിക്കൊരു സ്ഥാനമുണ്ടെന്നത് വ്യക്തമായിരിക്കുന്നു. ഇനിയും നിങ്ങൾക്കായുള്ള പരിശ്രമം തുടരും. ഇന്ന് വിവിധ വികസന പദ്ധതികൾ കശ്മീരിന് സമർപ്പിക്കാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായിരിക്കുന്നു. ജമ്മു കശ്മീർ എന്നത് വെറുമൊരു പ്രദേശമല്ല. ഭാരത്തിന്റെ നെറ്റത്തടമാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
Discussion about this post