ഇടുക്കി: വിചാരണ തുടങ്ങാനിരിക്കെ കേസിലെ പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടെ നഷ്ടമായ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കുടുംബം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തണം എന്നും അഭിമന്യുവിന്റെ സഹോദരൻ പരിജിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു അഭിമന്യു കേസുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടമായത്.
വിചാരണയ്ക്ക് നാളുകൾ ബാക്കി നിൽക്കേ സുപ്രധാന രേഖകൾ ഉൾപ്പെടെ കാണാതെ ആയതിൽ ദുരൂഹതയുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണം. രേഖകൾ തിരിച്ചെടുക്കണം. രേഖകൾ മാറ്റിയവരെ പൊതുസമൂഹത്തിന് മുൻപിൽ എത്തിക്കണം എന്നും പരിജിത്ത് ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ഉൾപ്പെടെയാണ് കാണാതെ ആയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുൾപ്പെടെ നഷ്ടപ്പെട്ട രേഖകളിൽ ഉണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആണ് രേഖകൾ സൂക്ഷിച്ചിരുന്നത്. വിചാരണ അടുത്തതോടെ രേഖകൾ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ഇതോടെയാണ് കാണാതെ ആയതായി വ്യക്തമായത്. നഷ്ടപ്പെട്ട രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം രേഖകൾ നഷ്ടമായത് ഒരിക്കലും കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. എങ്കിലും വിചാരണയ്ക്കിടെ തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്കയിലാണ് അഭിമന്യുവിന്റെ കുടുംബം.
Discussion about this post