ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ ഒരു മൃതദേഹം കണ്ടെത്തി പോലീസ്. കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
കാഞ്ചിയാർ കക്കാട്ടുകടയിലെ വാടക വീട്ടിലെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ ആണ് വിജയന്റെ മൃതദേഹം കണ്ടത്. കുഴിയിൽ ഇരുത്തിയ നിലയിൽ ആയിരുന്നു മൃതദേഹം. പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ അവശിഷ്ടങ്ങളും മൃതദേഹത്തിന് അടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. തലയ്ക്ക് അടിച്ചാണ് വിജയനെ പ്രതികൾ കൊലപ്പെടുത്തിയത്. ഇതിന് ഉപയോഗിച്ച ചുറ്റിക കണ്ടെത്തിയിരുന്നു.
കൊലയ്ക്ക് ശേഷം മൃതദേഹം മുറിയുടെ തറ തുരന്ന് അതിനുള്ളിൽ കുഴിച്ചിടുകയായിരുന്നു. ഇതിന് ശേഷം തറ കോൺക്രീറ്റ് ചെയ്തിരുന്നു. ഇത് പൊളിച്ചാണ് പോലീസ് പരിശോധന നടത്തിയത്. രാവിലെ ഒൻപതരയോടെ ആയിരുന്നു പോലീസ് പരിശോധന ആരംഭിച്ചത്.
കൊലപാതകത്തിൽ വിജയന്റെ ഭാര്യയ്ക്കും മകൾക്കും കൂടി പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണം ആരംഭിച്ചു.
Discussion about this post