പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി. ഡിവൈഎഫ്‌ഐ നേതാവ് ജെയ്‌സൺ ജോസഫ് ആണ് രാവിലെ പോലീസിന് മുൻപാകെ കീഴടങ്ങിയത്. ജെയ്‌സണിന്റെ അറസ്റ്റ് വൈകുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്. ഇയാളിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. കേസിൽ ജാമ്യത്തിനായി ജെയ്‌സൺ സുപ്രീംകോടതിയെ ഉൾപ്പെടെ സമീപിച്ചിരുന്നു. എന്നാൽ ഫലമുണ്ടായില്ല. ഇതേ തുടർന്നായിരുന്നു കീഴടങ്ങാൻ തീരുമാനിച്ചത്.
ലോ കോളേജ് വിദ്യാർത്ഥിയാണ് ജെയ്‌സൺ. കോളേജിലുണ്ടായ സംഘർഷത്തിനിടെ കഴിഞ്ഞ വർഷം ഡിസംബർ 20 നായിരുന്നു ഇയാൾ പെൺകുട്ടിയെ ആക്രമിച്ചത്. തുടർന്ന് സാരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പോലീസ് കേസ് എടുക്കാൻ വിസമ്മതിക്കുകയായിരുന്നു.
തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. ഇതേ തുടർന്നാണ് ജെയ്‌സണെതിരെ പോലീസ് കേസ് എടുക്കാൻ തയ്യാറായത്. ഇതിന് തൊട്ട് പിന്നാലെ ജെയ്‌സൺ ജില്ലാ കോടതിയെ ജാമ്യത്തിനായി സമീപിക്കുകയായിരുന്നു. എന്നാൽ ജാമ്യം കോടതി നിഷേധിച്ചു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജെയ്‌സണിന്റെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പിന്നാലെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അതും ഫലം കണ്ടില്ല.
ഇതിനിടെ ജെയ്‌സണെ കോളേജിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കോടതി ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു. ഇതോടെയാണ് ജെയ്‌സൺ കീഴടങ്ങിയത്.
Discussion about this post