പത്തനംതിട്ട: അടൂരിൽ ജീവനൊടുക്കിയ വില്ലേജ് ഓഫീസർക്ക് പ്രദേശിക സിപിഎം നേതാവിന്റെ ഭീഷണി നിലനിന്നിരുന്നതായി കുടുംബം. ഇതേ തുടർന്നുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു. കടമ്പനാട് വില്ലേജ് ഓഫീസർ ആയിരുന്ന പള്ളിക്കൽ സ്വദേശി മനോജ് (42) ആണ് ആത്മഹത്യ ചെയ്തത്.
ആറന്മുള വില്ലേജ് ഓഫീസർ ആയിരുന്ന മനോജ് അടുത്തിടെയാണ് കടമ്പനാട് എത്തിയത്. ഇവിടം പ്രദേശിക സിപിഎം നേതാവിന്റെ കോട്ടയാണെന്ന് നാട്ടുകാരും പറയുന്നു. മുൻപ് ഇവിടെ ജോലി ചെയ്തിരുന്നവർക്കും വലിയ പീഡനനങ്ങൾ ആണ് നേരിടേണ്ടിവന്നിട്ടുണ്ട്. കൂടെയുള്ളവർക്കും ഉന്നതർക്കുമായി വഴിവിട്ട് പ്രവർത്തിക്കാൻ ഇയാളുടെ ഇടപെടലുണ്ടാകാറുണ്ട്. വില്ലേജ് ഓഫീസിലെ ജീവനക്കാർ ഇയാളെ അനുസരിക്കണം എന്നാണ് ചട്ടം. അല്ലാത്തവരെ മാനസികമായി ഉപദ്രവിക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യും.
അടുത്തിടെ പലവിധ ആവശ്യങ്ങൾക്കായി ഈ സിപിഎം നേതാവ് അദ്ദേഹത്തെ സമീപിച്ചിരുന്നുവെന്നാണ് കുടുംബം പറയുന്നത്. എന്നാൽ ഇതിന് വഴങ്ങിയില്ല. ഇതേ തുടർന്ന് ഭീഷണിയും കടുത്ത മാനസിക പീഡനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട് എന്നും കുടുംബം വ്യക്തമാക്കുന്നു. ഇത് സഹിക്കാൻ കഴിയാതെയാണ് മനോജ് മരിച്ചത് എന്നും കുടുംബം ആരോപിക്കുന്നു.
രാവിലെയോടെയായിരുന്നു മനോജ് ആത്മഹത്യ ചെയ്ത്. അദ്ദേഹത്തിന്റെ ഭാര്യ അദ്ധ്യാപികയാണ്. ഇവർ സ്‌കൂളിലേക്ക് പോയതിന് ശേഷമായിരുന്നു മനോജ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില സിപിഎം നേതാവിന്റെയുൾപ്പെടെ പേര് പരാമർശിക്കുന്നുണ്ടെന്നാണ് വിവരം.












