പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലീം വിഭാഗത്തിനിടയിൽ അനാവശ്യ ഭീതി പരത്തി സിപിഐഎം നേതാവ് കെ ടി ജലീൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് കെ ടി ജലീലിന്റെ ഈ വിഷം ചീറ്റൽ. വലിയ രീതിയിൽ വർഗീയ വിദ്വേഷം വിതയ്ക്കുന്ന രീതിയിലാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് മുസ്ലീങ്ങളെ ഡിറ്റക്ഷൻ സെന്ററുകളിലോ അതിർത്തികളിലോ കൊണ്ടുപോയി തള്ളി കൂട്ടക്കൊല നടത്തുമെന്നാണ് കെ ടി ജലീലിന്റെ വിദ്വേഷ പ്രചാരണം.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയാൽ രാജ്യം ക്രൂരമായ മുസ്ലീം വംശഹത്യയുടെ ശവപ്പറമ്പായി മാറുമെന്ന് പറഞ്ഞ് കെ ടി ജലീൽ ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുന്നു. ബി.ജെ.പിക്ക് വോട്ട് കിട്ടില്ലെന്ന് ഉറപ്പുള്ള മുസ്ലിങ്ങളെ ഭയപ്പെടുത്തി നാടുകടത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ നെറികെട്ട നീക്കമാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ കാരണമെന്നും കെ ടി ജലീലിന്റെ വിദ്വേഷ പോസ്റ്റിൽ സൂചിപ്പിക്കുന്നു.
കെ ടി ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ഇന്ത്യയെ മറ്റൊരു പലസ്തീനാക്കാൻ നീക്കം!
പൗരത്വഭേദഗതി നിയമം നടപ്പിലാക്കപ്പെടുന്നതോടെ ലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് ജീവിതത്തിനും മരണത്തിനും ഇടയിലേക്ക് വലിച്ചെറിയപ്പെടുക.1952 ന് മുമ്പ് മുതൽ ഇന്ത്യയിൽ താമസിക്കുന്നവരാണെന്ന സാക്ഷ്യപത്രമില്ലാത്ത മുസ്ലിങ്ങളൊഴിച്ചുള്ള എല്ലാ മതവിഭാഗക്കാർക്കും ആവശ്യമായ രേഖകൾ നൽകി ഇന്ത്യൻ പൗരത്വം നൽകും. മുസ്ലിങ്ങളെ മാത്രം മാറ്റി നിർത്തി ഡിറ്റക്ഷൻ ക്യാമ്പുകളിൽ അടക്കുകയോ രാജ്യാതിർത്തികളിൽ കൊണ്ടുപോയി തള്ളുകയോ ചെയ്യും. പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും അവരുടെ അതിർത്തികളടച്ച് ഇന്ത്യയിൽ നിന്ന് വരുന്ന അഭയാർത്ഥി പ്രവാഹത്തെ തടയും. അതോടെ ചെകുത്താനും കടലിനുമിടക്ക് പെട്ട നിസ്സഹായരെപ്പോലെയാകും ലക്ഷക്കണക്കിന് മുസ്ലിങ്ങൾ. ഭയാനകമായ കൂട്ടക്കൊലയാകും അതേതുടർന്ന് അതിർത്തിയിൽ അരങ്ങേറുക.
നൂറാളുകൾക്ക് സൗകര്യമുള്ള ഡിറ്റക്ഷൻ ക്യാമ്പുകളിൽ ആയിരക്കണക്കിന് ആളുകളെ പാർപ്പിച്ചാൽ അവർക്കാര് ഭക്ഷണം കൊടുക്കും? പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാതെ ജനം വീർപ്പുമുട്ടും. പകർച്ചവ്യാധികൾ കത്തിപ്പടർന്ന് ഡിറ്റക്ഷൻ ക്യാമ്പുകളിൽ മുസ്ലിങ്ങളുടെ മൃതദേഹങ്ങൾ കുന്നുകൂടും. വാഗൺട്രാജഡിയെക്കാൾ വലിയ ദുരന്തത്തിന് രാജ്യം സാക്ഷിയാകും.
സ്വന്തമായി ഭൂമിയോ മറ്റുസ്വത്തുക്കളോ ബിസിനസ് രേഖകളോ ഇല്ലാത്ത ആർക്കും 1952 ന് മുമ്പ് ഇന്ത്യയിലെ താമസക്കാരാണെന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടാക്കാൻ പ്രയാസമാകും. നിരാലംബരായ ലക്ഷക്കണക്കിന് മനുഷ്യരാകും പുഴുക്കളെപ്പോലെ ചത്തൊടുങ്ങുക. തെരുവുകളിൽ പാർക്കുന്നവരും വാടകക്ക് താമസിക്കുന്നവരും ഒരിഞ്ച് ഭൂമിയില്ലാത്തവരുമാകും “വിദേശചാപ്പ” കുത്തി ആട്ടിയോടിക്കപ്പെടുക. പോലീസിനൊപ്പം ഈ കുടിയൊഴിപ്പിക്കലിൽ സംഘ്പരിവാറുകാർ കൂടി പങ്കാളികളാകുന്നതോടെ ഉത്തരേന്ത്യ ശരിക്കും ഒരു യുദ്ധക്കളമായി മാറും. ബി.ജെ.പിക്ക് വോട്ട് കിട്ടില്ലെന്ന് ഉറപ്പുള്ള മുസ്ലിങ്ങളെ ഭയപ്പെടുത്തി നാടുകടത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ നെറികെട്ട നീക്കമാണ് അക്ഷരാർത്ഥത്തിൽ അരങ്ങേറാൻ പോകുന്നത്.
ഇന്ത്യ-പാക്ക് യുദ്ധകാലത്തെ മനുഷ്യപ്പലായനത്തെക്കാൾ വലിയ മനുഷ്യഒഴുക്കാകും ലോകത്തിന് കാണേണ്ടി വരിക. അതോടെ ക്രൂരമായ മുസ്ലിം വംശഹത്യയുടെ ശവപ്പറമ്പായി നമ്മുടെ രാജ്യം മാറും.
കേരളം മാത്രമാണ് സംശയലേശമന്യേ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പിണറായി വിജയനെന്ന മുഖ്യമന്ത്രിയല്ലാതെ മറ്റൊരു മുഖ്യമന്ത്രിയും നട്ടെല്ല് നിവർത്തി CAA നടപ്പിലാക്കില്ലെന്ന് അഭിപ്രായം പറഞ്ഞിട്ടില്ല. വിശുദ്ധ റംസാനിലെ വ്രതാനുഷ്ഠാന നാളുകളിൽ മുസ്ലിങ്ങളെ പ്രകോപിപ്പിച്ച് കലാപത്തിലേക്ക് തള്ളിവിടാനുള്ള ബി.ജെ.പി സർക്കാറിൻ്റെ കുൽസിത നീക്കത്തിനെതിരെ മനുഷ്യസ്നേഹികൾ മുഴുവൻ രംഗത്തുവരണം. അല്ലെങ്കിൽ കൂട്ടക്കൊലയിൽ ഹിറ്റ്ലറുടെ ജർമ്മനിയെ ഭാരതം പിന്തള്ളും.
Discussion about this post