പുരുഷന്മാരുടെ സുന്നത്ത് കര്‍മ്മം സമുദായത്തിലെ ആഘോഷമാവുമ്പോള്‍ സ്ത്രീകളുടേത് വ്യത്യസ്തമാണ്. അത് ഭയാനകവും രഹസ്യങ്ങള്‍ നിറഞ്ഞതുമായ ആചാരമാണ്. വീടകങ്ങളില്‍ വേണ്ടത്ര മെഡിക്കല്‍ ഉപകരണങ്ങളോ മേല്‍നോട്ടമോ ഇല്ലാതെയാണ് അത് നടക്കുന്നത്.
ലോകാരോഗ്യ സംഘടന പറയുന്നത് കാണുക: ‘സ്ത്രീകളുടെ ചേലാ കര്‍മ്മം ആരോഗ്യത്തിന് ഒരു ഗുണവും ചെയ്യുന്നില്ല. അത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പല തരത്തില്‍ അപായകരമാണ്. ആരോഗ്യകരവും സ്വാഭാവികവുമായ സ്ത്രീ ജനനേന്ദ്രിയ ശരീരകലകളെ അത് നീക്കം ചെയ്യുകയും അവയ്ക്ക് കേടു വരുത്തുകയും ചെയ്യുന്നു. പെണ്ണുടലുകളുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങളില്‍ അത് ഇടപെടുന്നു. കടുത്ത വേദനയും ഞെട്ടലും രക്തസ്രാവവും ബാക്ടീരിയ അണുബാധയും മൂത്രാശയ പ്രശ്നങ്ങളും, യോനീ ഭാഗത്തും സമീപ ജനനേന്ദ്രിയ കലകളിലുമുള്ള വ്രണങ്ങളുമാണ് അതിന്റെ ഫലം. ‘
അനാചാരം അവസാനിപ്പിക്കാന്‍ ഓണ്‍ലൈന്‍ പരാതിയും ഒരുങ്ങുന്നു
ഇന്ത്യയിലും മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ രഹസ്യമായി സ്ത്രീകള്‍ക്കിടയില്‍ ചേലാകര്‍മ്മം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഷിയാ വിഭാഗമായ ദാവൂദി ബോറ സമുദായത്തിലാണ് ഈ അനാചാരം നിലനില്‍ക്കുന്നത്. മുംബൈ സ്വദേശിനിയും പുസ്തക പ്രസാധന രംഗത്ത് സജീവ പ്രവര്‍ത്തകയുമായ മുംബൈ സ്വദേശിയായ മാസൂമ റാനല്‍വി എന്ന യുവതിയാണ് ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ചത്.
അനുഭവ കുറിപ്പ് എന്‍ഡി ടിവി പ്രസിദ്ധീകരിച്ചതോടെ സംഭവം ചര്‍ച്ചയായി വലിയ പ്രതിഷേധമാണ് ഈ അനാചാരത്തിനെതിരെ നടക്കുന്നത്.
ഈ അനാചാരം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷന് ലിങ്ക് ഇതാണ്. വായനക്കാര്‍ക്കും ഇതില്‍ ഒപ്പു വെയ്ക്കാം
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം കേട്ട് കേള്‍വിയുള്ളതാണ് സ്ത്രീകള്‍ക്കിടയിലെ ചേലാ കര്‍മ്മം. തീവ്ര മുസ്ലിം വിഭാഗങ്ങള്‍ പലയിടത്തും നിര്‍ബന്ധിച ചേലാകര്‍മ്മം മതപരിവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന വാര്‍ത്തകളും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ യുഎന്‍ നിരോധിച്ച ഈ അനാചാരം ഇന്ത്യയില്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
എന്‍ഡിടിവിയില്‍ മാസൂമ റാനല്‍വി പ്രസിദ്ദീകരിച്ച കുറിപ്പ് വായിക്കുക-
എനിക്കന്ന് ഏഴ് വയസായിരുന്നു. ഒരു ദിവസം, മുംബൈ ബെന്ദി ബസാറിലുള്ള ബോറാ മൊഹല്ലയിലേക്ക് എന്റെ ഉമ്മുമ്മ എന്നെയും കൂട്ടി പോയി. ചോക്കലേറ്റും ഐസ് ക്രീമും വാങ്ങിത്തരുമെന്നായിരുന്നു പറഞ്ഞത്.
സന്തോഷത്തോടെ ഞാന്‍ പോയി. ഇടുങ്ങിയ ഗലികള്ക്കിടയിലുള്ള ഒരു പഴഞ്ചന്‍ കെട്ടിടത്തിലേക്കാണ് ഉമ്മുമ്മ എന്നെയും കൊണ്ടുപോയത്. അതിന്റെ ഒന്നാം നിലയിലെ ഒരു വീട്ടിലേക്ക് കടന്നു. അവര്‍ എന്നെ അകത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു സ്ത്രീ ഉണ്ടായിരുന്നു. മുറിയിലെ കര്‍ട്ടനുകള്‍ വകഞ്ഞുമാറ്റി അവരെന്നോട് കിടക്കാന്‍ പറഞ്ഞു. ഞാനാകെ മരവിച്ചു പോയി. ഉമ്മുമ്മയുടെ കൈകള്‍ക്കുള്ളിലായിരുന്നു ഞാന്‍. ആ സ്ത്രീ എന്റെ പാന്റ് അഴിച്ചു കാലുകള്‍ വിടര്‍ത്തി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാനാകെ ഭയന്നു. ‘ചെറിയൊരു വേദനയുണ്ടാവും, എങ്കിലും പെട്ടെന്ന് കഴിയും’, അവര്‍ പറഞ്ഞു. ഞാന്‍ ഉമ്മുമ്മയുടെ കൈകള്‍ മുറുക്കെ പിടിച്ച്, കണ്ണുകള്‍ ഇറുക്കെ അടച്ചു. ശരീരത്തില്‍നിന്ന് ചെറിയൊരു കഷണം മുറിഞ്ഞുപോവുന്നത് ഞാനറിഞ്ഞു. അവരെന്റ പാന്റ്സ് ഇട്ടു. ഇനി വീട്ടിലേക്ക് പോവാമെന്ന് അവര്‍ പറഞ്ഞു.
വീട്ടിലെത്തിയതും ഞാന്‍ ഉമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ‘സാരമില്ല, ഒക്കെ ശരിയാവു’മെന്ന് ഉമ്മ പറഞ്ഞു. മൂത്രമൊഴിക്കുമ്പോള്‍ ഇത്തിരി വേദന വരും, എന്നാല്‍, അതങ്ങ് പോവും, ഉമ്മ പറഞ്ഞു. ഞെട്ടിക്കുന്ന ആ അനുഭവം ജീവിതകാലത്തുടനീളം എന്നെ പിന്തുടര്ന്നു.
എന്താണ് സംഭവിച്ചത് എന്നറിയാനുള്ള പ്രായം എനിക്കുണ്ടായിരുന്നില്ല. അതെന്താണ് എന്നെനിക്ക് ആരും പറഞ്ഞു തന്നുമില്ല.
മറ്റെല്ലാംകൊണ്ടും സന്തുഷ്ടമായ എന്റെ ബാല്യത്തില്‍ അത് ഭയം വമിക്കുന്ന, മുറിപ്പെടുത്തുന്ന ഒരനുഭവമായി.
മുതിര്‍ന്നപ്പോഴാണ് ഞാന്‍ അതെന്തെന്ന് അറിഞ്ഞത്. അന്ന് അവര്‍ എന്റെ ജനനേന്ദ്രിയം ചേലാകര്‍മ്മം (FGM) നടത്തുകയായിരുന്നു. ഖത്ന എന്നായിരുന്നു അവിടെ ആ ചടങ്ങിന് പേര്.
നാല് ദശകങ്ങള്‍ക്കു മുമ്പായിരുന്നു അത്. ഇപ്പോഴും ആ അനാചാരം എന്റെ സമുദായത്തില്‍ നിലനില്ക്കുന്നു.
പടിഞ്ഞാറന്‍ ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചെറിയ ഒരു ഷിയാ മുസ്ലിം സമുദായമാണ് ഞാന്‍ ഉള്‍പ്പെടുന്ന ദാവൂദി ബോറാ സമുദായം. അടഞ്ഞ ഘടനയുള്ള, യാഥാസ്ഥിതികമായ, ആണ്‍കോയ്മ നിലനില്‍ക്കുന്ന ഒരു സമുദായമാണത്. എന്നാല്‍, രസകരമെന്നു പറയട്ടെ, സമുദായം തങ്ങള്‍ക്ക് അനുവദിച്ച സ്വാതന്ത്ര്യത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവരാണ് എന്റെ സമുദായത്തിലെ സ്ത്രീകള്‍. വിദ്യാഭ്യാസം, വിവാഹം, അടിസ്ഥാന സ്വാതന്ത്ര്യം എന്നിവയില്‍ ആണിനും പെണ്ണിനും തുല്യതയുള്ള, സ്ത്രീ പുരുഷ സമത്വം നിലനില്‍ക്കുന്ന ഒരു സമുദായമാണ് തങ്ങളുടേതെന്ന് അവര്‍ പറയുന്നു. എന്നിട്ടും, യാഥാസ്ഥിതികവും ആണ്കോയ്മയില് വേരുറച്ചതുമായ, സ്ത്രീകളുടെ ചേലാകര്‍മ്മം പോലുള്ള അനേകം ആചാരങ്ങള്‍ അവര്‍ കൊണ്ടുനടക്കുന്നു.
2.2 കോടി ജനസംഖ്യയുള്ള ഒരു നഗരമാണ് മുംബൈ. അതില്‍ 17 ശതമാനം പേര് മുസ്ലിംകളാണ്. എ.ഡി 11ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈജിപ്തില്‍നിന്ന് യമന്‍ വഴി കാംബേ തുറമുഖത്തെത്തിയ ഷിയാ ഇസ്മാഈലി മിഷനറിമാരുടെ വരവോടെയാണ് ഈ സമുദായത്തിന്റെ ആവിര്‍ഭാവമെന്ന് അസ്ഗര്‍ അലി എഞ്ചിനീയര്‍ ‘ദ ബോറാസ്’ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു. പ്രധാനമായും ഗുജറാത്തില്‍നിന്നുള്ള ഇന്ത്യന്‍ വണിക്കുകളാണ് ഈ മിഷനറിമാര്‍ മുഖേന മതം മാറിയത്. ഇന്ത്യയില്‍ മാത്രം ഇപ്പോള്‍ ഈ സമുദായക്കാര്‍ 10 ലക്ഷത്തോളമുണ്ട്. കിഴക്കന്‍ ആഫ്രിക്ക, പശ്ചിമേഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഈ സമുദായമുണ്ട്.
ഈ വിഭാഗത്തില്‍ ഏറെയും വണിക്കുകളും ബിസിനസുകാരും പ്രൊഫഷണലുകളുമാണ്. സമുദായ നേതാവായ സയ്യിദ്ന താമസിക്കുന്ന മുംബൈ ആണ് ഈ സമുദായക്കാരുടെ ആഗോള ആസ്ഥാനമായി കരുതുന്നത്.
ബോറാ സമുദായത്തില്‍ ഇപ്പോഴും സ്ത്രീകളുടെ ചേലാ കര്‍മ്മം നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴത്തെ സയ്യിദ്നയുടെ മതശാസനകളുടെ പിന്തുണയിലും ആധികാരികതയിലുമാണ് അത് നിലനില്‍ക്കുന്നത്. സയ്യിദ്നയുടെ ഈ പിന്തുണയും അനുമതിയും കൊണ്ടു മാത്രമാണ് ഈ സമുദായത്തിലെ സര്‍വ്വ സ്ത്രീകളും ഈ ആചാരത്തെ ചോദ്യം ചെയ്യുക പോലും ചെയ്യാതെ, അന്ധമായി അനുസരിക്കുന്നത്. പല സ്ത്രീകളും ഈ ആചാരത്തെ തങ്ങളുടെ സമുദായം പുലര്‍ത്തുന്ന സ്ത്രീ പുരുഷ സമത്വത്തിന്റെ അടയാളമായയാണ് കണക്കാക്കുന്നത്. അതായത്, പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും ചേലാ കര്‍മ്മം ചെയ്യുന്നു എന്നതിലുള്ള തുല്യത!
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ചേലാകര്‍മ്മം അവരുടെ ആരോഗ്യത്തിനും ശുദ്ധിക്കും വേണ്ടിയാണ്. സ്ത്രീകള്‍ക്കാവട്ടെ, ഇത് ലൈംഗിക തൃഷ്ണകളെ നിയന്ത്രിക്കാനും മെരുക്കാനുമുള്ള വഴിയാണ്. 2014 ഡിസംബറില്‍ അമേരിക്കന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പുറത്തിറക്കിയ ഫെഡറല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുരുഷന്മാരുടെ ചേലാകര്‍മ്മത്തെ അംഗീകരിക്കുന്നുണ്ട്. ഈ ആചാരത്തിന് അനുകൂലമായി ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടെന്ന് ഈ മാര്‍ഗനിര്‍ദേശം പറയുന്നു. മറ്റ് പല ആരോഗ്യ പ്രശ്നങ്ങളോടൊപ്പം എച്ച്.ഐ.വി അടക്കമുള്ള നിരവധി ലൈംഗിക രോഗങ്ങളുടെയും ഭീഷണി കുറയ്ക്കുന്നതിന് പുരുഷന്മാരുടെ ചേലാകര്‍മ്മം സഹായിക്കുന്നതായി അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു.
പുരുഷന്മാരുടെ സുന്നത്ത് കര്‍മ്മം സമുദായത്തിലെ ആഘോഷമാവുമ്പോള്‍ സ്ത്രീകളുടേത് വ്യത്യസ്തമാണ്. അത് ഭയാനകവും രഹസ്യങ്ങള്‍ നിറഞ്ഞതുമായ ആചാരമാണ്. വീടകങ്ങളില്‍ വേണ്ടത്ര മെഡിക്കല്‍ ഉപകരണങ്ങളോ മേല്‍നോട്ടമോ ഇല്ലാതെയാണ് അത് നടക്കുന്നത്.
ലോകാരോഗ്യ സംഘടന പറയുന്നത് കാണുക: ‘സ്ത്രീകളുടെ ചേലാ കര്‍മ്മം ആരോഗ്യത്തിന് ഒരു ഗുണവും ചെയ്യുന്നില്ല. അത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പല തരത്തില്‍ അപായകരമാണ്. ആരോഗ്യകരവും സ്വാഭാവികവുമായ സ്ത്രീ ജനനേന്ദ്രിയ ശരീരകലകളെ അത് നീക്കം ചെയ്യുകയും അവയ്ക്ക് കേടു വരുത്തുകയും ചെയ്യുന്നു. പെണ്ണുടലുകളുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങളില്‍ അത് ഇടപെടുന്നു. കടുത്ത വേദനയും ഞെട്ടലും രക്തസ്രാവവും ബാക്ടീരിയ അണുബാധയും മൂത്രാശയ പ്രശ്നങ്ങളും, യോനീ ഭാഗത്തും സമീപ ജനനേന്ദ്രിയ കലകളിലുമുള്ള വ്രണങ്ങളുമാണ് അതിന്റെ ഫലം. ‘
ജമീല എന്ന മുതിര്‍ന്ന സമുദായാംഗം പറയുന്നത് കേള്‍ക്കുക: ‘ആണ്‍കുട്ടികള്‍ക്ക് പിറക്കുന്ന സമയത്ത് തന്നെ സുന്നത്ത് നടത്തുന്നു. പെണ്‍കുട്ടികള്‍ക്ക് ഏഴു വയസ്സില്‍ അത് ചെയ്യുന്നു. അത് നമ്മുടെ മതത്തിന്റെ ഭാഗമാണ്’. എന്നാല്‍, സൈനബ് എന്ന ഡോക്ടര്‍ പറയുന്നത് മറ്റൊന്നാണ്. ‘ പുരുഷന്മാര്ക്ക് സുന്നത്ത് കര്‍മ്മം ആരോഗ്യത്തിന് വേണ്ടിയാണ്. എന്നാല്‍, സ്ത്രീകള്‍ക്ക് ഇത് ലൈംഗിക തൃഷ്ണകളെ നിയന്ത്രിക്കാനും ഭാര്യമാര്‍ ഭര്ത്താക്കന്മാരെ വിട്ടു പോവാതിരിക്കാനുമാണ്’. ചേലാ കര്മ്മത്തിന് പ്രകൃതമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചതു മൂലം ഒരു പെണ്‍കുട്ടിക്ക് കടുത്ത രക്തസ്രാവമുണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരികയും ചെയ്ത ഒരു അനുഭവം അവര്‍ എടുത്തു പറയുന്നു.
ഇത് കൊണ്ടുണ്ടാവുന്നു എന്നു പറയുന്ന ഗുണഫലങ്ങളില്‍ അവ്യക്തത നിലനില്‍ക്കുമ്പോഴും സമുദായത്തിലെ ചെറുപ്പക്കാരികള്‍ ഈ അനാചാരത്തിന് പിന്തുണ തുടരുകയാണ്. മുതിര്‍ന്ന ചില സ്ത്രീകള്‍ കര്‍ക്കശമായി പറയുന്നതിനാല്‍ ചെറുപ്പക്കാരികള്‍ സ്വമനസ്സുമാറ്റിവെച്ച്, മറ്റു പുരുഷന്മാരോട് ആസക്തി ഇല്ലാതിരിക്കാനും സ്വന്തം ഭര്ത്താക്കന്മാരുടെ താല്‍പ്പര്യങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിക്കാനും ഇത് അനിവാര്യമാണെന്ന് പറയും. കന്യകാത്വവും പാതിവ്രത്യവും അടങ്ങുന്ന ‘ധാര്‍മ്മിക ലൈംഗിക ചോദന’കളുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ വഴിയാണ് സ്ത്രീ ചേലാകര്‍മ്മം ന്യായീകരിക്കപ്പെടുന്നത്.
‘അനസ്തേഷ്യ കൂടാതെ ശരീരത്തിലെ വളരെ ചെറിയ ഒരു മാംസ ഭാഗം നീക്കം ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ’ എന്ന് വിശേഷിപ്പിക്കുന്ന എന്റെ ബാല്യകാല സുഹൃത്തായ റഷീദ, ഇതിന്റെ ആവശ്യമെന്തെന്ന് ചോദ്യം ചെയ്യുക പോലും ചെയ്യാതെ, സ്വന്തം മകളുടെ ചേലാകര്‍മ്മം ദുബൈയിലെ ഒരു ഡോക്ടറെ കൊണ്ടാണ് നടത്തിച്ചതെന്നു സമ്മതിക്കുന്നു.
ബൗദ്ധികമായി ഇതിന്റെ യുക്തിയെ ചോദ്യം ചെയ്യുന്ന ചില ബോറാ സ്ത്രീകള്‍പോലും പുരുഷന്മാരുമായി തുല്യത ഉറപ്പാക്കുന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നത്.
സ്ത്രീകളുടെ ചേലാ കര്‍മ്മം നിര്‍മാര്‍ജനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2012 ഡിസംബറില്‍, ഐക്യരാഷ്ട്ര സഭ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ഐകകണ്t~y\ അംഗീകരിച്ച ഈ പ്രമേയം ഇന്ത്യയും അംഗീകരിച്ചതാണ്. നിരവധി രാജ്യങ്ങള്‍ സ്ത്രീകളുടെ ചേലാ കര്‍മ്മം നിരോധിച്ചിട്ടുണ്ട്. നൈജീരിയയാണ് ഏറ്റവും അവസാനമായി ഈ അനാചാരം നിര്‍ത്തലാക്കിയത്. ആഫ്രിക്കയില്‍ മാത്രം 23 രാജ്യങ്ങള്‍ ഈ അനാചാരം നിരോധിച്ചു.
സമുദായങ്ങള്‍ തീരുമാനമെടുത്താല്‍ ഈ അനാചാരം അതിവേഗം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. എങ്കിലും, ഇത് ഇപ്പോഴും നിലനില്‍ക്കുന്നതായും പല സ്ത്രീകളും ഇതിനെ അനുകൂലിക്കുന്നതായും ബോറാ സമുദായത്തിലെ സ്ത്രീകളോട് സംസാരിച്ചതില്‍നിന്നും മനസ്സിലാവുന്നു.
ഇന്ത്യന്‍ മുസ്ലിംകളില് ഏറ്റവും വിദ്യാ സമ്പന്നമായ വിഭാഗമാണ് ബോറാകള്. മെഡിസിന്, അധ്യാപനം, ബിസിനസ്, കല, ഗവേഷണം, നിയമം, മാധ്യമപ്രവര്‍ത്തനം എന്നീ മേഖലകളില്‍ അവര്‍ സജീവം. എന്നിട്ടും എന്തുകൊണ്ടാണ് ഈ സമുദായത്തില്‍ ഇപ്പോഴും ഈ അനാചാരം നിലനില്‍ക്കുന്നത് എന്ന് ആര്‍ക്കും അതിശയം തോന്നും.
ഇത് വിശ്വാസങ്ങളുടെ ഭാഗമാണെന്നും ഗുണകരമാണെന്നുമാണ് സമുദായത്തിലെ വലിയൊരു വിഭാഗം സ്ത്രീകളും വിശ്വസിക്കുന്നത്. മതപണ്ഡിതരുടെ ശാസനയുള്ളതിനാല്‍ ചില സ്ത്രീകള്‍ ഇതിനെ അന്ധമായി പിന്തുണയ്ക്കുന്നു. ഒരെതിര്‍പ്പുമില്ലാതെ അനുസരിക്കപ്പെടുന്ന അനേകം മതശാസനകളില്‍ ഒന്നു മാത്രമാണിത്.
മത അധ്യക്ഷനായ സയ്യിദ്നയുടെ എല്ലാ ശാസനങ്ങളും അനുസരിക്കണമെന്ന വിശ്വാസമാണ് മറ്റൊരു കാരണം. ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പോ അനുസരണക്കേടോ കാണിച്ചാല്‍, അടഞ്ഞ ഈ സമുദായത്തില്‍നിന്ന് പുറത്താവുമെന്ന ഭീഷണിയും ഭീതിയും യാഥാര്‍ത്ഥ്യമാണ് എന്നത് മിക്കവരെയും പിന്തിരിപ്പിക്കുന്നു. ചെറിയ ഒരു വ്യതിചലനം പോലും നിങ്ങളെ സമുദായ ഭ്രഷ്ടരാക്കും. അതോടെ ഉറ്റവരും പ്രിയപ്പെട്ടവരും നിങ്ങളെ ഉപേക്ഷിക്കും. മതപരമോ സാമൂഹ്യമോ ആയ ഒരു ചടങ്ങിലും ഇടം ലഭിക്കില്ല. സമുദായത്തിലുള്ളവരുമായി നിങ്ങളുടെ കുട്ടികളുടെ വിവാഹം പോലും നടക്കില്ല. മരിച്ചു കഴിഞ്ഞാല്‍ സമുദായ ശ്മാനത്തില്‍ അടക്കം ചെയ്യാന്‍ പോലും അനുവദിക്കില്ല. ഈ ഭീതിയാണ് ഇത്തരം അനാചാരങ്ങളെ എതിര്‍ക്കുന്നതില്‍നിന്ന് സ്ത്രീകളെ തടയുന്നത്.
കുറച്ചു കാലം മുമ്പ് തസ്ലിം ( പൂര്‍ണ്ണമായ പേരല്ല) change.org എന്ന വെബ്സൈറ്റില്‍ ഈ അനാചാരത്തിന് എതിരെ ഒരു ഓണ്‍ലൈന്‍ പെറ്റീഷന് ആരംഭിച്ചിരുന്നു. ഈ ആചാരത്തെ എതിര്‍ക്കുന്നതിനുള്ള പൂര്‍ണ്ണ ധൈര്യമുണ്ടായിട്ടും സ്വന്തം പേരു വെളിപ്പെടുത്താനോ മുന്നോട്ടു വരാനോ അവള്‍ക്ക് കഴിഞ്ഞില്ല. എന്നാലും, തസ്ലിമയെ പോലെ ഇതിനോട് എതിര്‍പ്പുള്ള നിരവധി പേര് സ്വന്തം മക്കളുടെ ചേലാ കര്‍മ്മം നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. തസ്ലിമിന്റെ മാതാപിതാക്കളും ഇത്തരത്തില്‍ ഒരുറച്ച നിലപാട് എടുക്കുകയും മകളുടെ ചേലാ കര്‍മ്മം നടത്താതിരിക്കുകയും ചെയ്തു. ധിഷണയും യുക്തിബോധവും അവബോധവുമുള്ള നിരവധി ബോറാ സ്ത്രീ പുരുഷന്മാര് ഇതില്‍നിന്ന് വിട്ടു നില്‍ക്കുന്നുണ്ട്. എനിക്ക് മൂന്ന് സഹോദരിമാരാണ്. എല്ലാവര്ക്കും ഓരോ പെണ്മക്കളുണ്ട്. ആരും അവരവരുടെ മക്കളെ ഈ അനാചാരത്തിന് വിധേയമാക്കിയിട്ടില്ല.
സ്ത്രീകളുടെ ചേലാകര്‍മ്മത്തിന് മതപരമായ യാതൊരു അനുമതിയുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഇസ്ലാമിക ലോകത്ത് എല്ലായിടത്തും ഇത് ഉണ്ടാവുമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത് ഇസ്ലാമിനെ വേട്ടയാടുകയാണ്. മതപരമെന്നതിനേക്കാള്‍ സാംസ്കാരികമായൊരു ആചാരമാണ് ഈ ചേലാകര്‍മ്മം. ആഫ്രിക്കയില്‍ മുസ്ലിംകളും ക്രിസ്ത്യാനികളുമടക്കമുള്ള എല്ലാ വിഭാഗക്കാരും ഇത് ചെയ്ത് വരുന്നുണ്ട്. ഇന്ത്യയില്‍ ബോറ വിഭാഗത്തിന് ആഫ്രിക്കയുമായുള്ള ചരിത്രപരമായ ബന്ധമായിരിക്കും ഇതിന് കാരണം. വലിയ തോതില്‍ മുസ്ലിംകള് അധിവസിക്കുന്ന ഇന്ത്യയില്‍ ബോറ വിഭാഗം മാത്രമാണ് ഇത്തരമൊരു കാര്യം ചെയ്ത് വരുന്നതും.
സ്ത്രീകളുടെ ചേലാകര്‍മ്മത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ അവസാനിപ്പിക്കുകയെന്നതാണ് ബോറ വിഭാഗത്തിലെ സ്ത്രീകളെന്ന നിലയില്‍ ഞങ്ങള്‍ക്ക് മുന്നിലുള്ള വഴി. ഇത് എന്തിന് നടത്തുന്നു എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് കുടുംബത്തിലും സുഹൃത്തുക്കള്ക്കുമിടയിലെങ്കിലും ഞങ്ങള്‍ക്ക് സംസാരിക്കുകയും അതിനെ ചോദ്യം ചെയ്യുകയും വേണം. ഇതിന്റെ നിഗൂഢതയും അപമാനവും അവസാനിപ്പിച്ചേ മതിയാവൂ. പൂര്‍ണമായും സ്വന്തമായി തന്നെ ചെയ്യുന്നൊരു പ്രക്രിയയാണിത്. ഞങ്ങളുടെ വീടുകളിലും കുടുംബങ്ങളിലും ജീവിതത്തിലും ഇങ്ങനെയൊരു കാര്യം നടക്കുന്നുണ്ടെന്ന് മറ്റുള്ളവര്‍ അറിയണം. ഈ ആചാരത്തിന്റെ തുടര്‍ച്ച അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും അവസാനിപ്പിക്കണമെങ്കില്‍ അത് ഞങ്ങളുടെ വീടുകളില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ പെണ്മക്കളോടും ഞങ്ങളോട് തന്നെയുമുള്ള ബാധ്യതയാണത്
സ്ത്രീയുടെ ജനനേന്ദ്രിയത്തിലുണ്ടാക്കുന്ന എല്ലാ മുറിച്ചുമാറ്റലുകളും ലൈംഗികമായ ഒരു വൈകല്യമായും ശരീരത്തിന്റെ പൂര്ണതയിലുണ്ടാക്കുന്ന അംഗഭംഗമായും തന്നെ കണക്കാക്കപ്പെടണം. അനുമതിയില്ലാതെ ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ആരോഗ്യകരവും മൃദുലവുമായ ഒരു ശരീരകല മുറിച്ചുമാറ്റുന്നു എന്ന നിലയ്ക്ക് ഇതൊരു മനുഷ്യാവകാശ ലംഘനം കൂടിയാണ്. എന്റെ അനുമതി കൂടാതെ ബലം പ്രയോഗിച്ച് നടത്തിയ ഒരു അക്രമം തന്നെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കാര്യത്തില്‍ നടന്നത്. അതിനെതിരെ പ്രതികരിക്കണമെന്ന് ഇന്ന് ഞാന്‍ തീരുമാനിക്കുകയാണ്. മറ്റുള്ളവരും എനിക്കൊപ്പം നില്‍ക്കുമെന്നാണ് എന്റെ പ്രതീക്ഷ.
സമാനമായൊരു കേസില്‍ ഓസ്ട്രേലിയന്‍ സുപ്രീം കോടതിയില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്. 2012ല്‍ ദാവൂദി ബോറ കുടുംബത്തില്‍ പെട്ട രണ്ട് പെണ്‍കുട്ടികളെ ചേലാകര്‍മ്മത്തിന് വിധേയമാക്കിയെന്നതാണ് പരാതി. പെണ്‍കുട്ടികളുടെ അമ്മ, ശൈഖ് ഷാബിര്‍ വാസിരിയുടെ സംഘത്തിലുള്ള ഒരാള്‍, ചേലാകര്‍മ്മം നടത്തിയ 68കാരിയായ നഴ്സ് എന്നിവരെയാണ് സംഭവത്തില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. വിചാരണ നേരിടുന്ന എല്ലാവരും ബോറ വിഭാഗക്കാര്‍ തന്നെയാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഓസ്ട്രേലിയന്‍ നിയമപ്രകാരം മൂവരെയും ഏഴ് വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കും. ഈ കേസ് ഇന്ത്യയിലെ ബോറ വിഭാഗത്തിനിടയിലും അലയൊലികള്‍ സൃഷ്ടിച്ചിട്ടുണ്ട്. അറസ്റ്റും ജയില്‍ വാസവുമൊക്കെ ഉയര്‍ത്തുന്ന ഭീതി മാത്രമായിരിക്കും ഇത്തരമൊരു പരിപാടി അവസാനിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗവും.
.
(കടപ്പാട്: ഏഷ്യാനെറ്റ് ടിവി)
Discussion about this post