കോഴിക്കോട്: നൊച്ചാട് സ്വദേശിനി അനുവിനെ തോട്ടിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാൻ വിവാദമായ മുത്തേരി ബലാത്സംഗ കേസിലെ ഒന്നാം പ്രതി. അനുവിനെ കൊലപ്പെടുത്തിയ രീതി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. 2020 നടന്ന സംഭവം വലിയ വിവാദം ആയിരുന്നു.
വയോധികയെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസായിരുന്നു മുത്തേരി ബലാത്സംഗ കേസ്. ഇതിൽ അറസ്റ്റിലായി ഒന്നര വർഷത്തോളം മൂജീബ് റഹ്‌മാൻ ജയിലിൽ കഴിഞ്ഞിരുന്നു. പുറത്തിറങ്ങി ഒന്നര വർഷത്തിന് ശേഷമാണ് ഇയാൾ അനുവിനെ കൊലപ്പെടുത്തുന്നത്.
മോഷ്ടിച്ച ഓട്ടോയിൽ ആയിരുന്നു അന്ന് പ്രതി കൃത്യത്തിനായി എത്തിയത്. ഇതിനിടെ വഴിയിൽ ജോലിയ്ക്ക് പോകാനായി നിൽക്കുന്ന വയോധികയെ കാണുകയായിരുന്നു. ജോലി സ്ഥലത്ത് കൊണ്ടുവിടാമെന്ന് പറഞ്ഞ് ഇയാൾ വയോധികയെ വാഹനത്തിൽ കയറ്റി. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തിയ ഇയാൾ ഇവരുടെ കൈകാലുകൾ ഓട്ടോയിൽ കെട്ടിയിട്ട ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ഇതിന് ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന സ്വർണവും പണവും കവർന്നു. തുടർന്ന് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. അവശനിലയിൽ ആയ ഇവർ ഇഴഞ്ഞാണ് അടുത്ത വീട്ടിൽ എത്തി വിവരം പറഞ്ഞത്. ഇവരുടെ പരാതിയിൽ പോലീസ് ഉടനെ തന്നെ മുജീബിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോവിഡ് കേന്ദ്രത്തിൽവച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഭാര്യവീട്ടിൽ വച്ചായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post