മുംബൈ: മഹാരാഷ്ട്രയിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. നാല് കമ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. കൊടും ഭീകരരായ വർഗീഷ്, മഗ്തു, കുർസാംഗ് രാജു, കുടിമെട്ട വെങ്കിടേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ തലയ്ക്ക് 36 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിർത്തിയിലെ ഗഡ്ചിരോളിയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. തെലങ്കാനയിൽ നിന്ന് പ്രൺഹിത നദി മാർഗം കമ്യൂണിസ്റ്റ് ഭീകരർ ഗഡചിരോളിയിൽ എത്തിയതായി കഴിഞ്ഞ ദിവസം പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ റെപ്പൻഹള്ളി എന്ന പ്രദേശത്തുനിന്നും 5 കിലോമീറ്റർ മാറി കൊലമർക വനപ്രദേശത്താണ് സുരക്ഷാ സേന തിരച്ചിൽ നടത്തിയത്. ഉദ്യേഗസ്ഥരെ കണ്ടതോടെ സുരക്ഷാ സേനയ്ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ഇതിൽ സുരക്ഷ സേന തിരിച്ചടിച്ചപ്പോഴാണ് ഭീകരർ കൊല്ലപ്പെട്ടത്.
നാല് കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹം കണ്ടെടുത്തു. മറ്റ് നിരവധി ഭീകരർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് എസ്പി അറിയിച്ചു. എകെ 47, രണ്ട് നാടൻ പിസ്റ്റളുകൾ, എന്നിവ പ്രദേശത്ത് നിന്ന് പിടിച്ചെടുത്തു.
Discussion about this post