ന്യൂഡൽഹി: മകൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർതൃവീടിന് തീയിട്ട് യുവതിയുടെ വീട്ടുകാർ. ഭർത്താവിന്റെ മാതാപിതാക്കൾ തീപിടുത്തത്തിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. യുവതിയുടെ ഭർത്താവുൾപ്പെടെ മൂന്ന് പേർക്ക് തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റു.
തിങ്കളാഴ്ച്ച രാത്രിയാണ് അൻഷിക കേസ്വാനി എന്ന 27കാരിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസമാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. മകളുടെ മരണവിവരം അറിഞ്ഞ് ഭർതൃവീട്ടിലേക്ക് ഇരച്ചെത്തിയ ബന്ധുക്കൾ വീടിന് തീയിടുകയായിരുന്നു. യുവതിയുടെ ഭർതൃമാതാവും പിതാവും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
രാത്രി 11 മണിയോടെയാണ് യുവതിയുടെ മരണവിവരം പോലീസ് സ്‌റ്റേഷനിൽ എത്തുന്നത്. പോലീസ് എത്തുമ്പോൾ യുവതിയുടെ ബന്ധുക്കളും ഭർതൃവീട്ടുകാരും തമ്മിൽ തർക്കം നടക്കുകയായിരുന്നു. ഇതിനിടയിലാണ് യുവതിയുടെ കുടംബം വീടിന് തീവച്ചത്. വീടിനുള്ളിലുണ്ടായിരുന്ന അഞ്ച് പേരെ പോലീസ് രക്ഷപ്പെടുത്തി.
അഗ്നിശമന സേനയെത്തി മൂന്ന് മണിയോടെയാണ് തീയണച്ചത്. തുടർന്ന് വീടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പ്രയാഗ് രാജ് ഡെപ്യൂട്ടി കമ്മീഷണർ ദീപക് ബുക്കർ അറിയിച്ചു.
Discussion about this post