തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കാൻ തയ്യാറാവത്തത് പിണറായി സർക്കാരിന്റെ ഇരട്ടനീതിയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സിഎഎ പ്രതിഷേധ പരിപാടികളിൽ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം ഉണ്ടെന്നും, മഹല്ല് കമ്മിറ്റികൾ ശ്രദ്ധിക്കണമെന്നും പറഞ്ഞത് ആഭ്യന്തര വകുപ്പിന്റെ ചുമതയുള്ള മുഖ്യമന്ത്രിയാണ്. എന്നിട്ടും ഒരു പരിശോധനയുമില്ലാതെ നാല് വോട്ടിന് വേണ്ടി എല്ലാ കേസുകളും പിൻവലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
മുഴുവൻ സിഎഎ കേസുകളും പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ശബരിമല പ്രക്ഷോഭ കേസുകൾ ആറുവർഷമായിട്ടും പിൻവലിക്കാത്ത സർക്കാരാണ് ഇത് ചെയ്യുന്നതെന്ന് ഓർക്കണം. ഇരട്ടനീതിയാണ് പിണറായി വിജയൻ സർക്കാരിന്റെ പ്രത്യേകതയെന്നതിന് അടിവരയിടുന്നതാണ് പുതിയ സംഭവമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അയൽരാജ്യങ്ങളിൽ നിന്നും മതപരമായ വിവേചനം നേരിട്ട് ആട്ടിയോടിക്കപ്പെട്ട് വരുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനെതിരെ നടന്ന കലാപമാണ് സിഎഎ പ്രക്ഷോഭം. രാജ്യത്തിന്റെ പലഭാഗത്തും അത് കലാപമാവുകയും നിരവധിപേരുടെ ജീവനെടുക്കുകയും ചെയ്തു. എന്നാൽ സ്വന്തം വിശ്വാസം സംരക്ഷിക്കാൻ വിശ്വാസികൾ സമാധാനപരമായി നടത്തിയ നാമജപമാണ് ശബരിമല പ്രക്ഷോഭം. എന്നാൽ അയ്യപ്പവിശ്വാസികൾക്കെതിരെ എടുത്ത കേസ് ഒഴിവാക്കാതിരിക്കുകയും സിഎഎ സമരക്കാരുടെ കേസുകൾ എഴുതിതള്ളുകയും ചെയ്യുന്നത് ഇടത് സർക്കാരിന്റെ വർഗീയപ്രീണനമാണെന്ന് അദ്ദേഹം വിമർശിച്ചു.
ഇതിന് കൂട്ടുനിൽക്കുകയാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ചെയ്യുന്നത്. ശബരിമല വിശ്വാസികൾക്കൊപ്പമാണെന്ന് പറയുന്ന കോൺഗ്രസ് എന്തുകൊണ്ടാണ് സിഎഎ കേസുകൾക്കൊപ്പം ശബരിമല കേസുകളും പിൻവലിക്കണം എന്ന് പറയുന്നില്ല? അല്ലെങ്കിലും ഹിന്ദുധർമ്മത്തിലെ ശക്തിയെ നശിപ്പിക്കണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടെ അനുയായികളിൽ നിന്നും മറ്റെന്ത് പ്രതീക്ഷിക്കാനാണെന്ന് അദ്ദേഹം ചോദിച്ചു.
Discussion about this post