ന്യൂഡൽഹി:മദ്യനയ കള്ളപ്പണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹൈക്കോടതിയിൽ പുതിയ ഹർജി നൽകി. അറസ്റ്റിലേക്ക് നയിക്കുന്ന നടപടി എടുക്കരുതെന്ന് കാണിച്ചാണ് പുതിയ ഹർജി. ജസ്റ്റിസ് സുരേഷ് കുമാർ കൈത് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിന് ഇഡി ഇതുവരെ ഒൻപത് സമൻസുകളാണ് അയച്ചിട്ടുള്ളത്. ഇഡി സമൻസ് ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഇഡിയുടെ നിലപാട് അന്വേഷിച്ചിരുന്നു. കൂടാതെ എന്തുകൊണ്ടാണ് ഇഡിക്ക് മുൻപിൽ കെജ്രിവാൾ ഹാജരാകാത്തത് എന്നു കോടതി ചോദിച്ചിരുന്നു. ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്ക ഉണ്ടെന്ന് കേജ്രിവാളിന്റെ അഭിഭാഷകൻ പറഞ്ഞു. സംരംക്ഷണം നൽകിയാൽ ഇഡിക്ക് മുൻപിൽ ഹാജരാകാൻ തയ്യാറാണെന്നും അഭിഭാഷകൻ അറിയിച്ചു.
മദ്യനയം രൂപീകരിച്ചപ്പോൾ ക്രമക്കേടുകൾ നടന്നുവെന്നും, ലൈസൻസ് ഉടമകൾക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകിയെന്നുമാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Discussion about this post