പാലക്കാട്: ജില്ലയിൽ വൻ മയക്കു മരുന്നു വേട്ട. ഓങ്ങല്ലൂരിലെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ഓങ്ങല്ലൂർ പരുത്തി സ്വദേശി ബാബുരാജ് ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5.15 കിലോഗ്രാം കഞ്ചാവും 38.856 ഗ്രാം മെത്താംഫിറ്റമിനും പിടികൂടി.
പാലക്കാട് എക്‌സൈസ് ടീമിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനയ്‌ക്കെത്തുന്ന ഉദ്യോസ്ഥരെ തുരത്താനായി വീട്ടിൽ കാവലിനായി വിദേശയിനം നായകളെ നിർത്തിയായിരുന്നു ലഹരി വിൽപ്പന. എന്നാൽ, സിനിമാ സ്‌റ്റൈലിൽ നായകളെ വിദഗ്ധമായി കൂട്ടിലാക്കിയാണ് വീട് വളഞ്ഞ് പ്രതിയെ പിടികൂടിയത്.
കുളപ്പുള്ളി, പരുത്തിപ്ര, വാടാനാംകുറുശ്ശി ഭാഗങ്ങളിൽ യുവജനങ്ങൾക്കിടയിൽ വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളാണ് ബാബുരാജെന്ന് എക്‌സൈസ് സംഘം അറിയിച്ചു. പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവൻ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണർ വി. റോബർട്ടിന്റെ നേതൃത്വത്തിൽ ഒറ്റപ്പാലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എകെ വിജേഷ് ലീഡ് ചെയ്ത എക്‌സൈസ് സംഘവും, ഷൊർണ്ണൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസിർ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റെയ്ഡിൽ പങ്കെടുത്തു.












