തൃശൂർ: പീഡനത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്ക് 32 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കയ്പമംഗലം സ്വദേശി കുട്ടനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾക്ക് 1,40,000 രൂപ പിഴയും ചുമത്തി. ഇരിങ്ങാലക്കുട പോക്‌സോ അതിവേഗ കോടതിയുടേതാണ് നടപടി.
2017 സെപ്തംബർ മുതൽ ഒരു വർഷക്കാലത്തേക്ക് ആയിരുന്നു ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നത്. പീഡനം അസഹനീയമായതോടെ പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. സംഭവത്തിൽ കയ്പമംഗലം പോലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെയും 26 രേഖകളും പ്രതിഭാഗത്തുനിന്നും ഒരു രേഖയും തെളിവുകളായി നൽകിയിരുന്നു. ഇതിന്റെയും കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്. നിലവിൽ പ്രതിയെ വിയ്യൂർ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്.












