ലക്‌നൗ: ഉത്തർപ്രദേശിലെ ലോക്‌സഭാ സീറ്റുകളിൽ മത്സരിക്കാനില്ലെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാ വാദ്രയും.രാഹുലും പ്രിയങ്കയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് മണ്ഡലങ്ങളും ഒഴിച്ചിട്ട് കൊണ്ടാണ് കോൺഗ്രസിന്റെ യുപി പട്ടിക പുറത്ത് വന്നത്.അമേഠി നേരത്തെ നഷ്ടമായതാണെങ്കിലും ഇത്തവണ സോണിയ മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക.
ഇവിടങ്ങളിൽ ആരെല്ലാം സ്ഥാനാർത്ഥിയാവണമെന്നതിൽ പാർട്ടിയിൽ കടുത്ത ആശയക്കുഴപ്പമുണ്ടെന്ന് സൂചനയുണ്ട്. മത്സരിക്കാനില്ലെന്നും പ്രചാരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് പ്രിയങ്ക പറയുന്നത്.
ആരോഗ്യകാരണങ്ങളാൽ ഈ തവണ ലോക്‌സഭാ മത്സരത്തിനില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതോടെ സോണിയയുടെ സിറ്റിംഗ് സീറ്റായ റായ്ബറേലിയിൽ മകൾ പ്രിയങ്ക അരങ്ങേറ്റ മത്സരത്തിനിറങ്ങുമെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ തന്നെ സൂചിപ്പിച്ചിരുന്നു. 2006 മുതൽ സോണിയ ലോക്സഭയിൽ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നു. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക.
2019ൽ രാഹുൽ സിറ്റിംഗ് സീറ്റായ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് തോറ്റപ്പോഴും ഉത്തർപ്രദേശിലെ പാർട്ടിയുടെ ഏക സീറ്റ് റായ്ബറേലിയായിരുന്നു. 46 സ്ഥാനാർത്ഥികളാണ് കോൺഗ്രസിന്റെ നാലാം പട്ടികയിലുളളത്. വാരാണസിയിൽ മോദിക്കെതിരെ, യുപി പിസിസി അധ്യക്ഷൻ അജയ് റായി സ്ഥാനാർത്ഥിയാകും.
Discussion about this post